പാലക്കാട്: ദക്ഷിണ റെയിൽവേയിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച റണ്ണിംഗ് റൂമിനുള്ള പുരസ്‌കാരം പാലക്കാട് റെയിൽവേ റണ്ണിംഗ് റൂം നേടി. ചെന്നൈയിൽ നടന്ന റെയിൽവേ വാരാഘോഷത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിൽ നിന്നും സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയർ (ഓപറേഷൻസ്) എസ്. ജയകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ച വച്ച ഹെൽത്ത് യൂണിറ്റിനുള്ള പുരസ്‌കാരവും പാലക്കാട് ഡിവിഷന് ലഭിച്ചു.
ലോക്കോ പൈലറ്റുമാർ, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ, ഗാർഡുമാർ എന്നിവർ തങ്ങളുടെ ഹോം സ്‌റ്റേഷനിൽ നിന്നും വിട്ട് നിൽക്കുമ്പോൾ ജോലി സമയത്തിന് ശേഷം വിശ്രമിക്കുന്ന സ്ഥലമാണ് റണ്ണിംഗ് റൂമുകൾ. ശീതീകരിച്ച ക്യുബിക്കിളുകളിൽ സൗകര്യപ്രദമായ വിശ്രമ സൗകര്യങ്ങളാണ് റണ്ണിംഗ് റൂമുകളിൽ ഉറപ്പുവരുത്തിയിട്ടുള്ളത്. വിശ്രമത്തിനു ശേഷം ശാരീരികവും മാനസികവുമായ ഉല്ലാസം വീണ്ടെടുക്കുന്നതിനായി ഹെൽത്ത് റൂം, മെഡിറ്റേഷൻ, യോഗ പ്രക്രിയകൾ, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ശുചിത്വമുള്ള ഭക്ഷണമുറിയും അടുക്കളയും റണ്ണിംഗ് റൂമുകളോടനുബന്ധിച്ചു പ്രവർത്തിക്കുന്നുണ്ട്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ശുദ്ധീകരണശീതീകരണ സംവിധാനവും ഉണ്ട്. നിലവിൽ 62 പേർക്ക് ഒരേസമയം ഇവിടെ തങ്ങാൻ കഴിയും. സാധാരണ ദിവസങ്ങളിൽ 80 ശതമാനം വരെയാണ് വിശ്രമകേന്ദ്രത്തിന്റെ നിറവ്. പരിപാടിയിൽ ദക്ഷിണ റെയിൽവേ അഡിഷണൽ ജനറൽ മാനേജർ ബി. ഗോപിനാഥ് മല്യ, പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ രാജേഷ് കുമാർ മെഹ് ത, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |