പയ്യന്നൂർ: ദേശീയപാതാ വികസനത്തിനൊപ്പം തീരദേശ ഹൈവെയുടെ സ്ഥലമെടുപ്പും അതിവേഗത്തിലാക്കാൻ ജില്ലാ അധികൃതർക്ക് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകി. പാലങ്ങളുടെയും മറ്റും വിശദമായ റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ -കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പയ്യന്നൂർ രണ്ടുതെങ്ങ് പാലത്തിന്റെ അലൈൻമെന്റ് തീരുമാനിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
പാലക്കോട് മുതൽ രണ്ടുതെങ്ങ് വരെയുള്ള ഭാഗമാണ് പയ്യന്നൂർ മണ്ഡലത്തിലൂടെ തീരദേശ ഹൈവേ കടന്നുപോകുന്നത്. പാലക്കോട് മുതൽ കാരന്താട് വരെയുള്ള ആദ്യ റീച്ചിന് 34.71 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിന്റെ തുടർപ്രവർത്തനങ്ങൾ നടന്നുവരികയാണ്. കാരന്താട് മുതൽ രണ്ടുതെങ്ങ് വരെയുള്ള രണ്ടാം റീച്ചിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾ ഉടൻ തുടങ്ങും. ടി.ഐ. മധുസൂദനൻ എം.എൽ.എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ഒമ്പത് ജില്ലകളിലും ഒരേ സമയം നിർമ്മാണം
തീരദേശ ഹൈവെ കടന്നുപോകുന്ന ഒമ്പത് ജില്ലകളിലും ഒരേ സമയം നിർമ്മാണം തുടങ്ങാനാണ് പൊതുമരാമത്ത് വകുപ്പ് ആലോചിക്കുന്നത്. പരമാവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിവാക്കിയും ഭൂമിയേറ്റെടുക്കൽ കുറച്ചുമായിരിക്കും നിർമ്മാണം. ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട എൻജിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൂവ്വാർ മുതൽ കഞ്ഞത്തൂർ വരെ
തിരുവനന്തപുരം പൂവ്വാർ മുതൽ കാസർകോട് ജില്ലയിലെ കഞ്ഞത്തൂർ വരെ നീളുന്നതാണ് തീരദേശപാത. കിഫ്ബി മുഖാന്തരം ഫണ്ട് ലഭ്യമാക്കി തീരദേശപാത നടപ്പാക്കാൻ 6,500 കോടി രൂപയ്ക്കാണ് അംഗീകാരം നൽകിയിട്ടുളളത്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും നിർമാണം. പ്ലാസ്റ്റിക്, റബ്ബർ, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് എന്നിവ നിർമാണത്തിൽ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കും വിധമാണ് പാത തീരുമാനിച്ചിട്ടുള്ളത്. പരമാവധി വീതി പന്ത്രണ്ട് മീറ്ററും കുറഞ്ഞ വീതി ഏഴ് മീറ്ററുമാണ്. വീതി കുറഞ്ഞ സ്ഥലങ്ങളിൽ ഫ്‌ളൈ ഓവറുകൾ സ്ഥാപിക്കും.
ഹരിതപാത
പതിനഞ്ച് മീറ്റർ റോഡിന് പടിഞ്ഞാറ് ഒഴിഞ്ഞ മുപ്പത്തിയഞ്ച് മീറ്റർ വീതിയുള്ള കടൽത്തീരം രണ്ട് നിരയായി മരങ്ങൾ വച്ചുപിടിപ്പിച്ചാണ് തീരദേശ ഹൈവെ ഹരിതപാതയാക്കുക. പദ്ധതി നടപ്പായാൽ കടലാക്രമണ ഭീഷണിയെ തുടർന്നുണ്ടാകുന്ന പുനരധിവാസ ചെലവ് ഒഴിവാക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.
ദൈർഘ്യം 630 കിലോ മീറ്റർ
കടന്നുപൊകുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |