പാണത്തൂർ: സപ്ലൈകോയുടെ കോളിച്ചാൽ ഔട്ട് ലെറ്റിൽ കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലനും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. കോളിച്ചാൽ ഔട്ട് ലെറ്റിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വില്പന നടത്തി കിട്ടിയ നാലു ലക്ഷത്തിൽപരം രൂപ ബാങ്കിൽ അടയ്ക്കാതെ മാനേജർ ബാലകൃഷ്ണൻ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
2019 മുതൽ 2021 ജൂൺ വരെ സാധനം വിറ്റ വകയിൽ കിട്ടിയ പണം ബാലകൃഷ്ണൻ ബാങ്കിൽ അടച്ചിരുന്നില്ല. കഴിഞ്ഞ ജൂൺ മാസം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനാ റിപ്പോർട്ടിനെ തുടർന്ന് വിജിലൻസ് ഡയറക്ടർ നൽകിയ അനുമതിയുടെ ഭാഗമായാണ് ഡിവൈ.എസ്.പിയും സംഘവും ഇന്നലെ കോളിച്ചാലിൽ പരിശോധന നടത്തിയത്. വെട്ടിപ്പിന്റെ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ കോളിച്ചാലിലെ ദേശസാൽകൃത ബാങ്ക് ശാഖയിൽ നിന്ന് വിവരങ്ങൾ തേടി വിജിലൻസ് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് റിപ്പോർട്ട് കിട്ടിയതിനു ശേഷം കേസ് എടുക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ
മാസങ്ങൾക്ക് മുമ്പ് വെട്ടിപ്പ് സംഭവം തെളിഞ്ഞതിനെ തുടർന്ന് സപ്ലൈകോ ഉന്നത അധികാരികൾ മാനേജർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഔട്ട്‌ലെറ്റിലെ മുഴുവൻ സാധനങ്ങളുടെയും സ്റ്റോക്ക് എടുത്തതിനു ശേഷവും ഇദ്ദേഹത്തിനെതിരെ നടപടി കൈക്കൊണ്ടിരുന്നില്ല. അതിനു പകരം കാസർകോട് ഭാഗത്തെ ഒരു ഔട്ട്‌ലെറ്റിന്റെ മാനേജരായി സ്ഥലംമാറ്റുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് കാസർകോട് യൂണിറ്റിലെ എസ്.ഐ രമേശൻ, എ.എസ്.ഐ സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് കുമാർ, രതീഷ്, സഹകരണ സംഘം ഓഡിറ്റ് വിഭാഗത്തിലെ അസി. ഇൻസ്‌പെക്ടർ സുരേഷ് എന്നിവരും പരിശോധനയ്ക്കുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |