കോഴിക്കോട് : ഒന്നരവർഷത്തെ അടച്ചിടലിന് വിരാമമിട്ട് ഇന്ന് വിദ്യാലയങ്ങൾ തുറക്കും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വളയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. സർക്കാർ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് സ്‌കൂളുകൾ തുറക്കുന്നത്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചും ഷിഫ്റ്റുകളാക്കിയുമാണ് ക്ലാസുകൾ പുനരാരംഭിക്കുക. 1270 സ്‌കൂളുകളാണ് ജില്ലയിൽ തുറക്കുന്നത്. തെർമ്മൽ സ്‌കാനിംഗ്, സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെയായിരിക്കും. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകളിൽ ക്ലാസുണ്ടാകും. ആയിരം കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് സ്‌കൂളിൽ വരുന്ന രീതിയിലാണ് ക്ലാസുകളുടെ ക്രമീകരണം. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചും തുടർച്ചയായി മൂന്നുദിവസം സ്‌കൂളിൽ എത്തണം. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ വരേണ്ടതില്ല കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾക്ക് സ്‌കൂളിൽ പ്രവേശനമില്ല. എന്തെങ്കിലും അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. പ്രാദേശിക നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ, ജീവനക്കാർ സ്‌കൂളിൽ ഹാജരാകേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്.
കൊവിഡ് പ്രതിരോധ കവചമൊരുക്കി ആരോഗ്യവകുപ്പ്
കോഴിക്കോട് : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ കരുതലൊരുക്കി ആരോഗ്യവകുപ്പും. വിദ്യാർത്ഥികളിൽ കൊവിഡ് പ്രതിരോധത്തിന് അനുയോജ്യമായ ശീലങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്ന പോസ്റ്ററുകൾ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പതിച്ചു കഴിഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും നിരന്തരം നിരീക്ഷിക്കാനും ഒരോ പ്രദേശത്തെയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായാൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പരിഹാരം തേടാം. സ്‌കൂൾ അന്തരീക്ഷം ആഹ്ലാദകരമാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു. # സ്‌കൂളുകളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ബയോബബിൾ അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തുക. ബബിളിലുമുള്ളവർ അതത് ദിവസം മാത്രം സ്‌കൂളിൽ വരിക പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണമുളളവർ വരരുത് കൊവിഡ് സമ്പർക്ക പട്ടികയിലുള്ളവർ വരരുത് മാസ്‌ക് ധരിക്കണം, ഡബിൾ മാസ്‌കോ എൻ 95 മാസ്‌കോ ഉപയോഗിക്കാം സ്‌കൂളിൽ മാസ്‌ക് താഴ്ത്തി സംസാരിക്കുകയും ഇടപഴകുകയും ചെയ്യരുത് ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുക കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കരുത് ക്ലാസ് മുറിയിലെ ജനലുകളും വാതിലുകളും തുറന്നിടണം ഇടവേളകളിൽ കൂട്ടം ചേരലുകൾ ഒഴിവാക്കണം പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം പങ്കുവയ്ക്കരുത് 2 മീറ്റർ അകലം പാലിച്ച് ഭക്ഷണം കഴിക്കണം ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല. ടോയ്‌ലറ്റുകളിൽ പോയതിന് ശേഷം കൈകൾ വൃത്തിയാക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കളിക്കരുത് പ്രാക്ടിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തണം രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം. ഒരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം അദ്ധ്യാപകരും രക്ഷിതാക്കളും വാക്‌സിനേഷൻ പൂർത്തീകരിക്കണം വൈദ്യസഹായത്തിനുളള ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കുക. കുട്ടികളും ജീവനക്കാരും അല്ലാത്തവർ വിദ്യാലയങ്ങൾ സന്ദർശിക്കരുത് വീട്ടിലെത്തിയാൽ കുളിച്ച് മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |