പയ്യോളി: നാടകകലയെ പ്രണയിച്ച സജി മൂരാടിന് വീണ്ടും അഭിനയ മികവിന് അംഗീകാരം. കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ 2019 ഏറ്റവും മികച്ച നടനുള്ള അവാർഡാണ് സജി മൂരാടിനെ തേടിയെത്തിയത്. കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി ' നാടകത്തിലൂടെയാണ് പുരസ്കാര നേട്ടം. ഇരിങ്ങൽ ഗ്രാമത്തിന്റെ കലാപാരമ്പര്യത്തിന് മാറ്റേകുന്ന സജിയുടെ പുരസ്കാര ലബ്ധിയിൽ അഭിമാനിക്കുകയാണ് ഒരുനാടാകെ.
മൂരാട് പ്രിയദർശിനി ആർട്സിന്റെ കലാപ്രവർത്തനത്തിലൂടെ അമേച്വർ നാടകാഭിനയത്തിന്റെ ബാലപാഠങ്ങൾ സ്വന്തമാക്കിയ സജി പ്രൊഫഷണൽ നാടക രംഗത്തിന് വരദാനമായി കിട്ടിയ കലാകാരനാണ്. ക്ഷത്രീയ കുല’ത്തിൽ ആരംഭിച്ച് കോഴിക്കോട് സങ്കീർത്തനയുടെ ‘വേനലവധിയിൽ എത്തി നിൽക്കുന്ന സജിയുടെ നാടക യാത്രയിൽ ആത്മസമർപ്പണത്തിന്റെ ഏടുകളാണ് ഏറെയും. കുട്ടിക്കാലം തൊട്ട് തുടങ്ങിയതാണ് നാടകത്തോടുളള അഭിനിവേശം. ഉത്സവപ്പറമ്പിലെ നാടക വേദിയിൽ ആദ്യ ബെൽ മുഴങ്ങുമ്പോഴേക്കും മുൻ നിരയിലുണ്ടാകും ഈ നാടക പ്രേമി. നാടകവും മോണോആക്ടുമൊക്കെയായി സ്കൂൾ വേദികളിൽ നിറഞ്ഞ് നിന്നിരുന്ന സജി കോളേജ് പഠനത്തിനായി മുചുകുന്ന് കോളേജ് തിരഞ്ഞെടുത്തതിന് പിന്നിലും ഒരു നാടക രഹസ്യമുണ്ട്. നാടക സമിതിയായ സോമയുടെ ഓഫീസ് കോളേജിന് സമീപത്തായിരുന്നു.
നാടക സമിതിയായ കോഴിക്കോട് സങ്കീർത്തനയുടെ ശിൽപ്പികളിൽ ഒരാൾ കൂടിയായ സജിയെ നിരവധി പുരസ്കാരങ്ങൾ നേരത്തേയും തേടിയെത്തിയിട്ടുണ്ട്. ജഗതി എൻ.കെ ആചാരി അവാർഡ്, അടൂർഭാസി ഫൗണ്ടേഷൻ അവാർഡ് ,തിലകൻ ഗോൾഡ് മെഡൽ, എൻ,എൻ,പിള്ള പുരസ്കാരം എന്നിവ അവയിൽ ചിലതു മാത്രം. 30 വർഷത്തിലധികമായി നാടകത്തെ ജീവനോട് ചേർത്തുനിർത്തുന്ന സജി മൂരാടിന്റെ ഇനിയുളള സ്വപ്നം പയ്യോളി കേന്ദ്രീകരിച്ച് ഒരു നാടക കളരിയാണ്. ഒപ്പം 17 വർഷമായി രംഗവേദിക്ക് പുതിയ മാനം നൽകിയ സങ്കീർത്തനയ്ക്ക് പയ്യോളിയിൽ ഒരു ഓഫീസും. പരേതനായ ഇരിങ്ങൽ ചിന്നൻ നായരുടെയും രാധയുടെയും മകനാണ് സജി. ഭാര്യ:ഷിജി. മക്കൾ: കൃഷ്ണാമീര , യദുകൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |