കണ്ണൂർ: ചിറകിനു മേലെ തുള്ളി കയറും,ചിറകിനുള്ളിൽ ഒതുങ്ങി നടക്കും. പറക്കമുറ്റാത്ത നാല് മയിൽ കുഞ്ഞുങ്ങൾക്ക് കോഴി തള്ളയായ കാഴ്ചയുണ്ട് പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി മുഹമ്മദലിയുടെ വീട്ടിൽ. അടയിരുന്ന് ജീവൻ നൽകിയ മയിൽ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപോലെ നോക്കുകയാണ് അങ്കക്കോഴി വർഗമായ അസീൽ ഇനത്തിൽപ്പെട്ട കോഴിയമ്മ.
കാടു വെട്ടുമ്പോൾ കിട്ടിയ അഞ്ച് മുട്ടകൾ, മലബാർ അവയർനെസ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രസിഡന്റ് റിയാസ് മാങ്ങാടാണ് അങ്കക്കോഴികളുള്ള മുഹമ്മദലിക്ക് നൽകിയത്. 25 ദിവസം അടയിരുന്നതിനു ശേഷമാണ് മയിൽ കുഞ്ഞുങ്ങൾ പുറത്തുവന്നത്. തള്ളക്കോഴിയോടൊപ്പമുള്ള ഒരു പൂവൻ കോഴിയും മയിൽ കുഞ്ഞുങ്ങളുമായി പെട്ടെന്ന് ഇണങ്ങി. പുഴുക്കളും ചെറുമത്സ്യങ്ങളും ചോറുമെല്ലാം തിന്നാൻ തുടങ്ങിയിട്ടുണ്ട് മയിൽ കുഞ്ഞുങ്ങൾ. അത്യാവശ്യം കോഴിത്തീറ്റയും കഴിക്കും.
ചിറകുകൾ മുളച്ചു വരികയാണ്. രണ്ടടി വരെ പറക്കുന്നുണ്ട്. തവിട്ടു നിറമാണിപ്പോൾ. മയിൽ കുഞ്ഞുങ്ങളെ സ്വന്തമായി ഇരയെടുക്കാൻ പ്രാപ്തരാക്കും വിധമാണ് മുഹമ്മദലി പരിപാലിക്കുന്നത്. എങ്കിൽ മാത്രമേ തിരിച്ചു കാട്ടിലേക്ക് അയച്ചാലും അവയ്ക്ക് നിലനിൽപ്പ് സാദ്ധ്യമാകൂവെന്ന് മുഹമ്മദലി പറഞ്ഞു. ഉയരങ്ങളിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന മയിൽ കുഞ്ഞുങ്ങൾക്ക് കൂട്ടിന് മുകളിലായി പ്രത്യേകം കമ്പി ഉപയോഗിച്ച് കെട്ടി ഇരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട് മുഹമ്മദലി.രാത്രികാലങ്ങളിൽ ഇവ ഇതിനു മുകളിലാണ് ഇരിക്കുന്നത്. ഗ്രാഫിക് ഡിസൈനറായ മുഹമ്മദലി അങ്കക്കോഴികളെ ഒരു കൗതുകത്തിന് വേണ്ടിയാണ് വളർത്തിവരുന്നത്.
അടരുവാൻ വയ്യ ...
ഒരു മാസം കഴിഞ്ഞാൽ വനം വകുപ്പ് അധികൃതരെത്തി മയിൽ കുഞ്ഞുങ്ങളെ തിരിച്ച് കാട്ടിലേക്ക് തന്നെ അയയ്ക്കും . എങ്കിലും അമ്മ കോഴിയും കുഞ്ഞുങ്ങളും അടർത്തി മാറ്റാൻ പറ്റാത്ത വിധം അടുപ്പത്തിലാണിപ്പോൾ. അവർ തള്ളക്കോഴിക്കൊപ്പം ഇരയെടുത്തും പറന്നുനടന്നും കളിക്കുകയാണ്. ഇവയെ എങ്ങനെ വേർപിരിയിപ്പിക്കുമെന്ന ആശങ്കയിലാണ് മുഹമ്മദലി. മുഹമ്മദലിയുടെ മരുമക്കളും ഈ മയിൽ കുഞ്ഞുങ്ങളുമായി വളരെ അടുപ്പത്തിലാണ്. ഇവയെ പിരിയുന്ന കാര്യം ഈ കുടുംബത്തിന് വലിയ സങ്കടമാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |