പത്തനംതിട്ട : മുട്ടോളം വെള്ളത്തിലൂടെ വേണം ചെറുകിട ജലസേചന വകുപ്പിന്റെ ജില്ലാ ഒാഫീസിലേക്ക് കയറാൻ. ഒരു മഴ പെയ്താൽ താഴത്തെ നിലയിലെ മുറികളിൽ വെളളമെത്തും. അഴൂർ വഞ്ചിമുക്കിലെ വാടക കെട്ടിടത്തിൽ ഏറെ വർഷങ്ങളായി ഇരുപത്തഞ്ചോളം ജീവനക്കാർ അനുഭവിക്കുന്ന ദുരിതം വകുപ്പിലെ മേലുദ്യോഗസ്ഥർക്ക് അറിയാമായിരുന്നിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി ഒാഫീസിലേക്ക് എത്തുന്ന പൊതുജനങ്ങളും കരാറുകാരും മഴയത്ത് ചെളിവെള്ളത്തിലൂടെ നടന്നു കയറണം. ഒരു മഴ പെയ്താൽ ഇരുനില കെട്ടിടത്തിന്റെ ചുറ്റിനും വെള്ളക്കെട്ടാണ്. സമീപത്തെ റോഡിലെ വെള്ളംകൂടി ഒാഫീസ് വളപ്പിലേക്ക് ഒഴുകിയെത്തും.
ഓഫീസിനുള്ളിൽ റൂഫിലെ കോൺക്രീറ്റ് ഇളകി വീണ് കെട്ടിടം ബലക്ഷയത്തിലാണ്. കോൺക്രീറ്റ് പാളികൾ ഇളകിവീണപ്പോൾ ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. മേൽക്കൂരയിലെ കമ്പികൾ തെളിഞ്ഞു കാണാം. 2018ലെ പ്രളയത്തിൽ ഒാഫീസിനുള്ളിൽ അര ഭിത്തിയോളം വെള്ളം കയറിയിരുന്നു. ഫയലുകൾ മുങ്ങി നശിക്കുകയുണ്ടായി.
പുതിയ കെട്ടിടം: ഫയൽ നീക്കുന്നില്ല
2013 മുതലാണ് ചെറുകിട ജലസേചന വകുപ്പ് ഒാഫീസ് അഴൂരിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 14000ത്തോളം രൂപ മാസ വാടക കൊടുക്കുന്നുവെന്ന് അധികൃതർ പറയുന്നു. ഇവിടെ സ്ഥല സൗകര്യമില്ല. ഒരാൾ എഴുന്നേറ്റ് നടക്കണമെങ്കിൽ മറ്റൊരാൾ മാറിക്കൊടുക്കണം.
ഓഫീസ് പുത്തൻപീടികയിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ എവിടെയോ മുടങ്ങി. പുത്തൻപീടികയിൽ കണ്ടെത്തിയ കെട്ടിടത്തിൽ ആവശ്യത്തിന് സ്ഥലമുണ്ട്. രണ്ടായിരം സ്ക്വയർ ഫീറ്റിന് പൊതുമരാമത്ത് നിശ്ചയിച്ച വാടക കെട്ടിടം ഉടമ അംഗീകരിച്ചതായി അറിയുന്നു. ഇതു സംബന്ധിച്ച ഫയൽ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ഓഫീസിലേക്ക് അയച്ചതാണ്.
25 ജീവനക്കാർ അസൗകര്യങ്ങളുടെ നടുവിൽ
മഴ പെയ്താൽ വെളളക്കെട്ട് കാരണം ഓഫീസിലേക്ക് കയറാനാകുന്നില്ല. കോൺക്രീറ്റ് ഇളകി വീഴുന്ന കെട്ടിടം അപകടാവസ്ഥയിലാണ്.
- ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |