പാലിക്കേണ്ട സംവരണം -ഒഴിവുകളുടെ 4ശതമാനം
കണ്ണൂർ: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് നിയമപരമായി അർഹതപ്പെട്ട സംവരണം നൽകുന്നതിൽ മാനേജുമെന്റുകൾ തുടർച്ചയായി വീഴ്ച്ച വരുത്തുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് ആശങ്ക.
എയ്ഡഡ്സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ 1995 ലെ ഡിസെബിലിറ്റി ആക്ട് പ്രകാരം 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ പതിനെട്ടു വരെ മൂന്ന് ശതമാനം തോതിലും 2017 ഏപ്രിൽ 19 മുതൽ മൊത്തം ഒഴിവുകളുടെ നാല് ശതമാനവും ഭിന്നശേഷിക്കാർക്കായി മുൻകാല പ്രാബല്യത്തോടെ ജോലി സംവരണം ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും നടപ്പാകാറില്ലെന്നാണ് ഇവരുടെ ആരോപണം. ഇതു സംബന്ധിച്ച് വിവിധ കോടതി വിധികളും സർക്കാർ ഉത്തരവും നിലവിലുണ്ടെങ്കിലും വിദ്യാലയ മാനേജുമെന്റുകൾ ഇതു പാലിക്കാറില്ല. ഭിന്നശേഷിക്കാരുടെ നിയമനം കെ.ഇ.ആറിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന മുട്ടുന്യായം പറഞ്ഞ് ഭിന്നശേഷിക്കാരുടെ നിയമപരമായ തൊഴിലവസരങ്ങൾ നിഷേധിക്കുകയാണ് സ്കൂൾ മാനേജുമെന്റുകൾ ചെയ്യുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങളിലോ ചട്ടങ്ങളിലോ ഭിന്നശേഷിക്കാരായവരുടെ സംവരണത്തിന് വ്യവസ്ഥയില്ലാത്തതിനാൽ ഭിന്നശേഷിക്കാരായവർക്ക് സംവരണ നിയമനം നൽകേണ്ടതില്ലെന്നാണ് തീരുമാനമെന്നും ചില മാനേജർമാർ പറയുന്നു.
സുപ്രീംകോടതി വിധിക്കും മീതെ
ഭിന്നശേഷിക്കാരുടെ സംഘടനകൾ സർക്കാരിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ കോടതിയെ സമീപിച്ചു. ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ഭിന്നശേഷിക്കാരുടെ ഉദ്യോഗസ്ഥാവകാശം മുൻകാലപ്രബല്യത്തോടെ അംഗീകരിച്ചിരുന്നു. നിയമന അധികാരി മാനേജർ ആണെന്നോ കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറഞ്ഞിട്ടില്ലെന്നോ ഉള്ള കാരണത്താൽ ഭിന്നശേഷിക്കാരുടെ സംവരണം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
വിവരാവകാശ നിയമവും ബാധകമല്ല
വിവരാവകാശ നിയമം വഴി ഭിന്നശേഷിക്കാരുടെ സംവരണ നിയമനങ്ങളെ കുറിച്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നൂറോളം വിദ്യാലയ മാനേജുമെന്റുകളോട് നിലവിലെ സ്ഥിതി അന്വേഷിച്ചപ്പോൾ വിചിത്രവും പരിഹാസകരവും ആയ മറുപടിയാണ് ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ ആനന്ദ് നാറാത്തിന് ലഭിച്ചത്. വിവരാവകാശ നിയമം പരിധിയിൽ തങ്ങൾ വരില്ലെന്ന് പറഞ്ഞ മാനേജർമാരും കൂട്ടത്തിലുണ്ട്.
എയ്ഡഡ് മേഖലയിലെ ഭിന്നശേഷിക്കാരുടെ സംവരണ നിയമനം യാഥാർത്ഥ്യമാക്കാനുതകുന്ന നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട സംസ്ഥാന ഭരണകൂടം എയ്ഡഡ് മാനേജുമെന്റുകളുമായുളള ഒത്തുകളി അവസാനിപ്പിച്ച് ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കണം-
കെ. എൻ. ആനന്ദ് നാറാത്ത്
,സംസ്ഥാന വൈസ് പ്രസിഡന്റ് , ഡിഫറന്റ്ലി ഏബ്ൾഡ് എംപ്ലോയീസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |