തൃശൂർ: ജില്ലയിൽ മുങ്ങി മരണങ്ങൾ കൂടുന്നു. ജനുവരി മുതൽ നവംബർ ഏഴ് വരെയുള്ള കണക്ക് പ്രകാരം ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 101 പേർക്ക്. കിണർ, പുഴ, കുളം, പാറമട, കടൽ എന്നിവിടങ്ങളിൽപെട്ടാണ് ജീവഹാനിയുണ്ടായത്. ജില്ലയിലെ അഗ്നിശമന സേനാ വിഭാഗത്തിന്റെ കണക്ക് മാത്രമാണിത്.
മുങ്ങിത്താഴ്ന്ന നിരവധി പേരുടെ ജീവൻ രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. നിരവധി കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു. കിണറുകളിൽ വീണ് മുങ്ങി മരിച്ചവരുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. 64 പേരാണ് കിണറുകളിൽ മുങ്ങി മരിച്ചത്. ഭൂരിഭാഗവും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണ്. 37 പേർ പുഴകളിലും, കുളത്തിലും മറ്റ് ജലാശയങ്ങളിലും പെട്ട് മരിച്ചിട്ടുണ്ട്.
ദീപാവലി ദിവസം ഫുട്ബാൾ കളി കഴിഞ്ഞ് ആറാട്ടുപുഴ മന്ദാരം കടവിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികളാണ് മരിച്ചത്. ഞായറാഴ്ച കൊടുങ്ങല്ലൂർ എറിയാട് ഐ.ടി.ഐ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. കുട്ടികൾ അടക്കമുള്ളവരെ അശ്രദ്ധയോടെ കുളക്കടവുകളിലേക്കും മറ്റും വിടുന്നതും അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്.
ജില്ലാ ഫയർ സ്റ്റേഷന്റെ നേതൃത്വത്വത്തിൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്ക്കരണവും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പലരും കുളിക്കാനും മറ്റും ഇറങ്ങുന്നത്. നീന്തൽ അറിയാത്തവർ പോലും കുളത്തിലും പുഴയിലും ആഴങ്ങളിലേക്ക് ഇറങ്ങി അപകടം വരുത്തുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതൽ പേർ മരിച്ചത് തൃശൂർ പരിധിയിലാണ് . 31 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ജില്ലയിലെ ഫയർ സ്റ്റേഷൻ പരിധിയിൽ ജലാശയങ്ങളിലും കിണറുകളിലും മുങ്ങി മരിച്ചവരുടെ എണ്ണം
* തൃശൂർ നിലയം
ആകെ മരണം- 31
കിണർ- 21
പാറമട- 1
പുഴ- 3
കുളം- 6
* മാള
ആകെ- 2 മരണം
കിണർ - 2
* ചാലക്കുടി
ആകെ- 5
കിണർ- 1
പുഴ, കുളം - 4
*കൊടുങ്ങല്ലൂർ
ആകെ- 6
പുഴയിൽ- 2
കുളം- 2
കിണർ - 2
* ഗുരുവായൂർ
ആകെ മരണം- 10
കിണർ- 6
കുളം, പുഴ- 4
* വടക്കഞ്ചേരി
ആകെ- 4
കുളം - 1
പുഴ - 5
കിണർ -8
* പുതുക്കാട്
ആകെ- 9
കിണർ -9
* നാട്ടിക നിലയം
ആകെ- 8
കിണർ- 4
പുഴ- 2
കുളം- 2
* കുന്നംകുളം
ആകെ- 10
കിണർ- 10
* ഇരിങ്ങാലക്കുട
ആകെ- 6
കിണർ- 1
മറ്റ് ജലാശയങ്ങൾ-5
സംസ്ഥാനത്തെ അപകട മരണങ്ങളിൽ രണ്ടാം സ്ഥാനമാണ് മുങ്ങി മരണത്തിന്. ഏകദേശം 1500 ഓളം പേരാണ് ഈവിധം ഓരോ വർഷവും മരിക്കുന്നത്. 30 വയസിൽ താഴെയുള്ളവരാണ് മരിക്കുന്നവരിൽ ഏറെയും. പരിചയമില്ലാത്ത ജലാശയങ്ങൾ , രാത്രികാലങ്ങൾ , മദ്യപിച്ചവർ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക, ഡാമുകൾ, അടിയൊഴുക്കുകൾ ഉള്ള സ്ഥലങ്ങൾ എന്നിവിടങ്ങളില്ലെല്ലാം ജാഗ്രത പാലിക്കണം.
- അരുൺ ഭാസ്‌കർ, ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |