ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ സുരക്ഷ ശക്തമാക്കാൻ ദേവസ്വം കമ്മിഷണർ ബിജു പ്രഭാകറിന്റെയും സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെയും നേതൃത്വത്തിൽ ഗുരുവായൂരിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ക്ഷേത്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കാമറകളും സ്‌കാനറുകളും ദേവസ്വം നേരിട്ട് വാങ്ങി പൊലീസിന് കൈമാറും. ക്ഷേത്രത്തിലും ക്ഷേത്രനടകളിലും പ്രവർത്തിക്കാത്ത കാമറകൾ മുഴുവൻ മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ക്ഷേത്രത്തിനകത്തെയും ക്ഷേത്ര നഗരിയിലേയും കാമറകളുടെ നിയന്ത്രണം പൊലീസിനു കൂടി നൽകും. നിലവിൽ ഇന്നർ റിംഗ് റോഡിലെ കാമറകളുടെ നിയന്ത്രണം മാത്രമാണ് പൊലീസിന് ഉള്ളത്. ഈ കാമറകളാണെങ്കിൽ പ്രവർത്തന രഹിതമാണ്. ക്ഷേത്രത്തിലെയും ക്ഷേത്ര പരിസരത്തെയും കാമറകൾ ദേവസ്വത്തിന്റെ നിയന്ത്രണത്തിൽ ആണ്. ഇതാണ് പൊലീസിന് കൂടി കൈമാറുന്നത്. പുതിയ കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളും പ്രവർത്തിക്കാത്തവ മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ചും പരിശോധിച്ച് പൊലീസ് റിപ്പോർട്ട് തയ്യാറാക്കി ദേവസ്വത്തിന് നൽകും. അതിനുശേഷമായിരിക്കും എത്ര കാമറകൾ വാങ്ങിക്കണമെന്നതിൽ വ്യക്തത വരിക.
കാമറകളും സ്‌കാനറുകളും പ്രവർത്തിപ്പിക്കുന്നതിനായി ദേവസ്വം 20 ജീവനക്കാരെ നിയോഗിക്കും. ഇവർക്ക് പൊലീസ് പരിശീലനം നൽകും. ഇന്നർ റിംഗ് റോഡിന് ഉൾവശത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർ , തട്ടുകട നടത്തുന്നവർ തുടങ്ങി മുഴുവൻ പേർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ക്ഷേത്ര സുരക്ഷയ്ക്കായി എത്തുന്ന മുഴുവൻ പൊലീസുകാർക്കും ദേവസ്വം താമസ സൗകര്യം ഒരുക്കും. ഇതിനായി ദേവസ്വം സ്ഥലത്ത് ബാരക് തയ്യാറാക്കും. നിലവിൽ തെക്കേ നടയിൽ ദേവസ്വം സത്രത്തിലാണ് ക്ഷേത്രസുരക്ഷയ്ക്കായി ക്യാമ്പിൽ നിന്നുമെത്തുന്ന പൊലീസുകാർ താമസിക്കുന്നത്.
ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഗുരുവായൂർ എ.സി.പി: കെ.ജി. സുരേഷ്, ടെമ്പിൾ സി.ഐ: പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ: കെ. ഗിരി തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |