കുമരകം: പൊലീസ് പിന്തുടർന്നപ്പോൾ ഒാടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കുമരകം ബാങ്ക് പടിക്കു സമീപം നിറുത്തിയിട്ടിരുന്ന ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിൽ അടിച്ചശേഷം ഓടിമറഞ്ഞ ജിജോ ആന്റണിയെ പിന്നീട് സമീപത്തെ പാടത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പിതാവ് അച്ചിനകം വാടപ്പുറത്തുചിറ ആന്റണി പരാതി നൽകി.
ഞായറാഴ്ച രാത്രി 8.30 ഒാടെ സുഹൃത്ത് ശരത്തിനാെപ്പം ബൈക്കിൽ വരുമ്പോൾ ബാങ്ക് പടിക്കു സമീപം എ.ടി.എം കൗണ്ടറിന്റെ മുന്നിൽ നിറുത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിൽ ഇവർ ശക്തിയായി അടിച്ചു. ഇതുകണ്ട് പൊലീസുകാർ ചാടിയിറങ്ങിയതോടെ ശരത്ത് ബൈക്കിൽ രക്ഷപ്പെടുകയും ജിജോ സമീപത്തെ ബാർ ഹാേട്ടലിലേക്ക് ഓടിക്കയറുകയും ചെയ്തു. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ ഇയാൾ അവിടെ നിന്ന് മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നെന്ന് പറയുന്നു. പിന്നീട് അർദ്ധരാത്രിയോടെ ബാർ ഹോട്ടലിലെ മതിലിനു പുറത്ത് പാടത്തെ ചതുപ്പിൽ ജിജോയെ ജീവനക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാേസ്റ്റ് മാേർട്ടത്തിനു ശേഷം സംസ്ക്കാരിച്ചു.
ബന്ധുക്കൾ പറയുന്നത്
മതിലിന് ആറടി പൊക്കമുണ്ടെന്നും മദ്യലഹരിയിലുള്ള ആൾക്ക് അതു ചാടിക്കടക്കാനാകില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മതിൽ ചാടിക്കടക്കാൻ ആരോഗ്യമുള്ള ആൾ മരിക്കാനുള്ളത്ര ചെളിയോ വെള്ളമോ ചതുപ്പിൽ ഇല്ലായിരുന്നു. തലയ്ക്ക് പിന്നിൽ അടി കൊണ്ട പോലുള്ള കരുവിളിച്ച പാടുണ്ട്. ബന്ധുക്കളെ അറിയിക്കാതെയാണ് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ അജ്ഞാത മൃതദേഹം എന്നാണ് രേഖപ്പെടുത്തിയത്.
എന്നാൽ ജിജോയുടേത് മുങ്ങിമരണമാണെന്നും വായിലും ശ്വാസനാളത്തിലും ലൻസ് വരെയും ചെളി നിറഞ്ഞതായി പോസ്റ്റ് മാർട്ടം പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടെന്ന് കുമരകം സി.ഐ. റ്റി മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |