കളമശേരി: കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ പുനർനിർമ്മാണം ഭൂമിപൂജയോടെ കളമശേരിയിൽ ആരംഭിച്ചു. നിർമ്മാണജോലികൾ അടുത്ത ദിവസം തന്നെ ആരംഭിക്കും.
ചടങ്ങിൽ ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ, ആർ.എം.ഒ ഡോ. അനിത, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സുരേഷ് കുമാർ, ഫിനാൻസ് ഓഫീസർ അജയകുമാർ, ജാഥൻ കൺസ്ട്രക്ഷൻസ് വൈസ് പ്രസിഡന്റ് നല്ല കൃഷ്ണൻ, പ്രോജക്ട് കോഓർഡിനേറ്റർ മിജുലാൽ, നഗരസഭാ വാർഡ് മെമ്പർ ശശി, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് പ്രതിനിധി മുരളി, ഇൻകെൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാൻസർ സെന്റർ കെട്ടിടത്തിന്റെ ശേഷിക്കുന്ന പണികൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. അടങ്കൽ തുകയിൽ 12 കോടി രൂപ കൂടുതൽ വകയിരുത്തിയിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ അവലോകനയോഗം ചേരും. കെട്ടിട നിർമ്മാണത്തിനാവശ്യമായ സാധന സാമഗ്രികൾ എല്ലാം സജ്ജമാക്കുമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.
കെട്ടിടത്തിന്റെ കരാർ ആദ്യം ഏറ്റെടുത്ത പി ആൻഡ് സി കൺസ്ട്രക്ഷൻസിനെ നിർമ്മാണത്തിലെ ഗുണനിലവാരക്കുറവും കാലതാമസവും മൂലം നിർമ്മാണച്ചുമതല വഹിക്കുന്ന ഇൻകെൽ ഒഴിവാക്കിയിരുന്നു. ധനസഹായം നൽകുന്ന കിഫ്ബിയുടെ നിർദ്ദേശപ്രകാരമാണ് കരാറുകാരെ ഒഴിവാക്കിയത്. കരാറുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനം ശരിവച്ചിരുന്നു. തുടർന്നാണ് പുതിയ കരാറുകാരന് നിർമ്മാണത്തിന് അനുമതി നൽകിയത്. കളമശേരി മെഡിക്കൽ കോളേജിന് സമീപത്താണ് കാൻസർ സെന്റർ നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |