റാന്നി : കിഴക്കൻ മലയോര പ്രദേശമായ കുരുമ്പൻമൂഴിയിൽ കഴിഞ്ഞമാസം തുടർച്ചയായി രണ്ടു ഉരുൾപൊട്ടൽ ഉണ്ടായതിന്റെ ഭീതി വിട്ടുമാറും മുമ്പാണ് കഴിഞ്ഞ രാത്രിയിൽ വീണ്ടും ഉരുൾപൊട്ടിയത്. പനംകുടന്ത അരുവിക്ക് സമീപമായിരുന്നു ഉരുൾപൊട്ടൽ. അർദ്ധരാത്രിയിൽ പേമാരിക്കൊപ്പം മലവെള്ളത്തിന്റെ ശബ്ദം കേട്ട് ആളുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. കഴിഞ്ഞ രണ്ടു ഉരുൾപൊട്ടൽ ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഇവിടുത്തുകാർക്ക് കഴിഞ്ഞിട്ടില്ല. പലരും ഇപ്പോഴും ബന്ധുവീടുകളിലാണ്. ഏക്കർ കണക്കിനു കൃഷി ഭൂമികൾ ഒലിച്ചു പോയി. ഉരുളൻ കല്ലുകൾ നിറഞ്ഞതോടെ ഭൂമി കൃഷി യോഗ്യമല്ലാതായി മാറി.ആഞ്ഞിലിമൂട്ടിൽ പൊന്നന്റെ ഒരേക്കർ കൃഷി ഭൂമിയിൽ കൂറ്റൻ കല്ലുകളും മണ്ണും നിറഞ്ഞു. പ്ലാക്കുഴിയിൽ ഷാജിയുടെ 30സെന്റ് വസ്തു ഇല്ലാതായി. ഇവിടെയുണ്ടായിരുന്ന കമുക്, തെങ്ങ്, കുരുമുളകു ചെടികൾ, കൊക്കോ എന്നിവ നശിച്ചു. കൃഷി ഭൂമികളിലൂടെ തോടുകൾ ഗതിമാറി ഒഴുകുകയാണ്. തോടുകൾക്ക് കുറുകെയുള്ള പാലങ്ങളുടെ മുകളിൽ വരെ വെള്ളമെത്തിയിരുന്നു. പാലത്തിൻറെ സമീപത്തെ മൺതിട്ട ഇടിഞ്ഞു പോയിട്ടുമുണ്ട്. പടിവാതുക്കൽ തോട്ടിൽ നിന്നാണ് വെള്ളവും കല്ലുകളും ഒഴുകിയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |