തിരുവല്ല: കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിന്റെ നടത്തിപ്പിൽ അഴിമതി ആരോപിച്ച് തിരുവല്ല നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം. എൽ.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സണെ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ചെയർപേഴ്സൺ ബിന്ദു ജയകുമാറിനെ ചേമ്പറിൽ തടഞ്ഞുച്ചത്. ചികിത്സാകേന്ദ്രത്തിന്റെ നടത്തിപ്പിൽ രണ്ട് വർഷത്തിനിടെ ഒരു കോടിയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. സി.എഫ്.എൽ.ടി.സി നടത്തിപ്പിലെ വരവ് ചെലവ് കണക്ക് ജനറൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നലെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗത്തിൽ ചികിത്സാ കേന്ദ്രത്തിന്റെ നടത്തിപ്പിനായി ഈ വർഷം ചെലവഴിച്ച 20 ലക്ഷം രൂപയുടെ ബില്ല് പാസാക്കാൻ അജണ്ട നിശ്ചയിച്ചിരുന്നു. ഇതേതുടർന്നാണ് കൗൺസിൽ കൂടുന്നതിന് മുമ്പായി എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. കൗൺസിലിൽ യോഗത്തിൽ സി.എഫ്.എൽ.ടി.സി നടത്തിപ്പ് സംബന്ധിച്ച വിഷയം ചർച്ചയ്ക്കെടുക്കില്ലെന്ന ചെയർപേഴ്സന്റെ ഉറപ്പിന്മേൽ നാലുമണിയോടെ പ്രതിഷേധം അവസാനിച്ചു. തുടർന്നാണ് കൗൺസിൽ യോഗം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |