തൃശൂർ : മണ്ഡലകാലത്തോട് അനുബന്ധിച്ച് നോമ്പെടുക്കും മുമ്പേ പച്ചക്കറി വില കുതിച്ചുയരുന്നു. ഇന്ധന - ഗ്യാസ് വിലവർദ്ധനവിൽ നട്ടം തിരിയുന്നതിനിടയിലാണ് പച്ചക്കറിയുടെ വിലയും മുകളിലോട്ട് പോകുന്നത്. തക്കാളി, പയർ, വെണ്ടക്കായ, കാപ്‌സികം, മുരിങ്ങക്കായ, സവാള, ഉരുളൻ കിഴങ്ങ്, കാരറ്റ്, പാവയ്ക്ക എന്നിവയ്ക്കാണ് കൂടുതൽ വില ഉയർന്നത്.
നേരത്തെ കിലോയ്ക്ക് 15 രൂപയുണ്ടായിരുന്ന മത്തങ്ങയ്ക്ക് 25 രൂപയായെങ്കിൽ ചേനയ്ക്ക് 30 ഉം എളവനും നാടൻ കുമ്പളത്തിനും 32 രൂപയുമാണ് വില. മത്തങ്ങ കൂടാതെ ചുരയ്ക്ക, കുക്കുമ്പർ എന്നിവയാണ് 25 രൂപയ്ക്ക് ലഭിക്കുന്നത്. പയറിന് 65 രൂപയും വെണ്ടയ്ക്ക 80 രൂപയിലുമെത്തി. 40 രൂപ വരെയെത്തിയ കാരറ്റിന് വീണ്ടും 60 രൂപയായി. 40 രൂപ വിലയുണ്ടായിരുന്ന മുരിങ്ങയ്ക്ക് 80 രൂപയായി.
കൂർക്ക, വഴുതനങ്ങ, ബീറ്റ്‌റൂട്ട്, ഉള്ളി വില 40 രൂപയാണ്. ഇന്ധനവില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ലോറി വാടക കൂടിയത് പച്ചക്കറി വിലയെ ബാധിച്ചിരുന്നു. തമിഴ്‌നാട്ടിലുണ്ടായ ചക്രവാതച്ചുഴി വിളനാശം വരുത്തിയതാണ് നിലവിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ ഇടയാക്കുന്നത്. മഴ ഇനിയും തുടർന്നാൽ വില കുതിക്കുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
സവാളയ്ക്കും വിലകൂടി
രണ്ടാഴ്ച മുമ്പ് വരെ മൂന്ന് കിലോ നൂറു രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയുടെ വില കിലോയ്ക്ക് അമ്പതായി. ഊട്ടി ഉരുളൻ കിഴങ്ങിനും അമ്പത് രൂപയാണ് വില. സവാള വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
പഴങ്ങൾക്ക് ആശ്വാസ വില
പച്ചക്കറികൾക്ക് വില കുതിക്കുന്നുണ്ടെങ്കിലും പഴങ്ങൾക്ക് കാര്യമായ വിലവർദ്ധനവില്ല. നേന്ത്രപ്പഴം 35-40 , റോബസ്റ്റ് 25, പൂവൻപഴം 40, ഞാലിപ്പൂവൻ 40, ചെറുപഴം 25 എന്നിങ്ങനെയാണ് ഇന്നലത്തെ വില . നേത്രക്കായയ്ക്ക് 35 മുതൽ 38 രൂപ വരെയാണ് വില.
പച്ചക്കറി ചില്ലറ വിൽപ്പന
കൂർക്ക : 40
പയർ : 64
ബീൻസ് : 50
വെണ്ടയ്ക്ക: 80
പാവയ്ക്ക: 60
പടവലങ്ങ: 30
കാരറ്റ് : 60
ബീറ്റ്‌റൂട്ട് : 40
വഴുതനങ്ങ: 40
ക്യാബേജ്: 30
കുക്കുമ്പർ: 25
കൊത്തമര: 50
ചുരയ്ക്ക : 25
തക്കാളി : 65
മത്തങ്ങ : 25
എളവൻ : 32
ചേന : 30
വെള്ളരിക്ക: 30
സവാള : 50
ഉരുളക്കിഴങ്ങ് : 50
പച്ചമാങ്ങ : 60
ക്യാപ്‌സിക്കം: 130
കോവയ്ക്ക: 50
മുരിങ്ങ: 80.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |