തൃശൂർ: കാർഷിക മേഖലയിലുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ പുതിയ ഇൻഷ്വറൻസ് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കാർഷിക സർവകലാശാല സംഘടിപ്പിച്ച സെമിനാറിൽ ആവശ്യമുയർന്നു. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ ഇൻഷ്വറൻസ് പരിരക്ഷയിൽ വലിയ അന്തരമുണ്ടെന്ന് മദ്രാസ് സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിലെ പ്രൊഫസർ ഡോ. കവികുമാർ ചൂണ്ടിക്കാട്ടി. കാർഷിക സർവകലാശാല, ഇന്ത്യൻ സൊസൈറ്റി ഒഫ് അഗ്രികൾച്ചറൽ ഇക്കണോമിക്‌സ് എന്നിവ കാർഷിക കോളേജിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള നഷ്ടത്തിന് വികസിത രാജ്യങ്ങളിൽ 51 ശതമാനമാണ് ഇൻഷ്വറൻസ് പരിരക്ഷ. വികസ്വര രാജ്യങ്ങളിലിത് 10 ശതമാനമാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ പാരസ്പര്യം, കൂട്ടുത്തരവാദിത്വം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പുതിയ സ്‌കീമുകൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക നഷ്ടം, കർഷകരുടെ പ്രതിരോധശേഷി എന്നിവയെക്കുറിച്ച് വെബിനാറിൽ ചർച്ച നടന്നു. അന്താരാഷ്ട്ര വിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ഡോ. ശ്രീനാഥ് ദീക്ഷിത്, കൊച്ചിൻ സി.ഐ.എഫ്.ടി യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീം, ദേശീയ കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിലെ ഡോ. വി.എസ് സന്തോഷ് മിത്ര, ഡോ. ഡി. സുരേഷ് കുമാർ, ടി.എൻ.എ.യു. പ്രൊഫസർ ഡോ. പി. ഇന്ദിരാദേവി, ഡോ. എ സുരേഷ്, ഡോ.എ. പ്രേമ, ഡോ.എം. ഹേമ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |