ശബരിമല : തോരാതെ പെയ്യുന്ന മഴ സുഗമമായ ശബരിമല തീർത്ഥാടനത്തിന് തടസം സൃഷ്ടിക്കുമോ എന്ന ആശങ്ക ബാക്കിയാകുന്നു. ഒപ്പം മുന്നൊരുക്കൾക്കും തടസമായി. മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലാണ് തീർത്ഥാടനകാലത്തിന് ഭീഷണിയാകുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയുൾപ്പെടുന്ന വനാന്തരങ്ങളിൽ മഴ ശക്തമാണ്. ഇതോടെ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ശബരിമല വനാന്തരങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ഞുണുങ്ങാറിന് കുറുകെയുള്ള താൽക്കാലിക പാലം ഒലിച്ചുപോയി. ഇതിനെ തുടർന്ന് ചെറിയാനവട്ടത്തുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ളിന്റിൽ നവീകരണം നടത്തിവരുന്ന തൊഴിലാളികൾ ഒറ്റപ്പെട്ടു. പരമ്പരാഗതപാതയായ കരിമല വഴി വരുന്ന തീർത്ഥാടകർ പമ്പയിൽ പ്രവേശിക്കുന്നത് ഇൗ താൽക്കാലിക പാലംവഴിയായിരുന്നു. പരമ്പരാഗത പാതവഴി തീർത്ഥാടകർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും പുനരാരംഭിക്കണോ എന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനിരിക്കേയാണ് താൽക്കാലിക പാലം തകർന്ന് വീണത്. പമ്പയിലെ ക്ഷേത്രസമുച്ചയങ്ങളുടെ പെയിന്റിംഗ് ജോലികൾ നടന്നുവരുകയാണ്. നാളെ വൈകിട്ട് നടതുറക്കുമെങ്കിലും ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ മാത്രമേ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. ദേവസ്വം ബോർഡ് നിയമിച്ച താൽക്കാലിക ജീവനക്കാർ ശബരിമലയിൽ എത്തി. അരണവണ നിർമ്മാണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ഉണ്ണിയപ്പത്തിന്റെയും പമ്പയിലെ പ്രധാന പ്രസാദമായ മോദകത്തിന്റെയും നിർമ്മാണം ആരംഭിക്കും.
ശർക്കര തിരിച്ചിറക്കി
അപ്പം, അരണവ നിർമ്മാണത്തിനായി 2020 ൽ മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ച മൂന്നര ലക്ഷം ടൺ ശർക്കരപൊടി സന്നിധാനത്തുനിന്ന് തിരിച്ചിറക്കി തുടങ്ങി. കാലപ്പഴക്കമുള്ളതിനാൽ ഇത് പ്രസാദനിർമ്മാണത്തിന് അനുയോജ്യമല്ലെന്ന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തിലെ തുടർന്നാണിത്. ഇതുവഴി ദേവസ്വം ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകും. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നതോടെ അപ്പം, അരവണ പ്രസാദങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ ഇടിവ് വന്നു.ഒാരോ തീർത്ഥാടന കാലയളവിലും ദേവസ്വം ബോർഡിന് അരണവ പ്രസാദത്തിലൂടെ മികച്ച വരുമാനം ലഭിച്ചുവന്നിരുന്നതാണ്. തീർത്ഥാടർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇതുവഴിയുള്ള വരുമാനത്തിലും കനത്ത ഇടിവ് സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |