തിരുവനന്തപുരം: ജില്ലയിൽ രണ്ടുദിവസമായി മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കെടുതികൾ അവസാനിക്കുന്നില്ല. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഉച്ചയോടെ ശമിച്ചെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തിപ്രാപിച്ചു. മലയോരമേഖലകളിലും ശക്തമായ മഴലഭിച്ചു. ജില്ലയിൽ എവിടെയും അതിതീവ്രമഴ പെയ്തിട്ടില്ലെന്നും അടുത്ത രണ്ട് ദിവസവും ജില്ലയിൽ സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിനിടെ പൂവാർ മാവിളക്കടവിൽ വീട്ടമ്മയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പൂവാർ കഞ്ചാംപഴഞ്ഞി വട്ടവിളപള്ളിക്ക് സമീപം തെക്കേവിള വീട്ടിൽ ക്രിസ്തുദാസിന്റെ ഭാര്യ ഓമനയെയാണ് (56) കാണാതായത്. ഇവർക്കായി ഇന്നലെ വൈകുവോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോട്ടൂർ അഗസ്ത്യവന മേഖലയിൽ നിന്ന് ബന്ധുക്കളുമൊത്ത് മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വെമ്പായത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരി അടുത്ത പുരയിടത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ സ്ഥലത്ത് ഇന്നലെയും മണ്ണിടിച്ചിലുണ്ടായി. ഇവിടെ മണ്ണ് മാറ്റൽ പുരോഗമിക്കുകയാണ്. മഴയിൽ ഒരു വശം തകർന്ന നെയ്യാറ്റിൻകര ദേശീയ പാതയിലെ മരുത്തൂർ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിന്റെ പിടിയിലാണ്.
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു
ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി മാറ്രിപ്പാർപ്പിച്ചിരിക്കുന്നവരുടെ എണ്ണം 491 ആയി. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവ. എൽ.പി സ്‌കൂൾ, ആറ്റിപ്ര ആറ്റിൻകര ഗവ. എൽ.പി സ്‌കൂൾ, മണക്കാട് കാലടി ഗവ. എച്ച്.എസ്.എസ് എന്നിവയാണ് പുതുതായി തുറന്ന ക്യാമ്പുകൾ.
നെയ്യാറ്റിൻകര താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. 82 കുടുംബങ്ങളിലെ 176 പേർ എട്ട് ക്യാമ്പുകളിലായി ഇവിടെ കഴിയുന്നുണ്ട്. തിരുവനന്തപുരം താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേരുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, ചിറയൻകീഴ് താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതമാണ് പ്രവർത്തിക്കുന്നത്. 18 കുടുംബങ്ങളിലെ 46 പേരാണ് നെടുമങ്ങാട് ക്യാമ്പിലുള്ളത്. കാട്ടാക്കട താലൂക്കിൽ 27 കുടുംബങ്ങളിലെ 71 പേരും ചിറയിൻകീഴ് താലൂക്കിൽ ആറു കുടുംബങ്ങളിലെ 23 പേരും കഴിയുന്നു.
എലിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണം
ശക്തമായ വെള്ളക്കെട്ടുള്ളതിനാൽ എലിപ്പനിക്കെതിരെ പൊതുജനങ്ങളും രക്ഷാപ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു അറിയിച്ചു. വെള്ളത്തിൽ ഇറങ്ങുന്നവർ ഗ്ലൗസ്, കാലുറ എന്നിവ ധരിക്കണം. കൈകാലുകളിൽ മുറിവുള്ളവർ വെള്ളക്കെട്ടുകളിൽ ഇറങ്ങരുത്. രക്ഷാപ്രവർത്തകർ ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ കഴിക്കണം. മലിന ജലവുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് കടുത്തപനി, തലവേദന, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ലഭിച്ച മഴയുടെ കണക്ക് (മില്ലിമീറ്ററിൽ)
വർക്കല -31.6
നെയ്യാറ്റിൻകര-46.0
നെടമുങ്ങാട്-68.6
തിരുവനന്തപുരം വിമാനത്താവളം-46.6
തിരുവനന്തപുരം നഗരം-47.1