ശബരിമല: മണ്ഡല - മകരവിളക്ക് തീർത്ഥാടനം ഒരു പരാതിക്കും ഇടവരുത്താതെ ഭംഗിയായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരും. ഇതിനാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തും. നിലവിൽ 13 ലക്ഷം പേര്‍ ഓൺലൈനായി ദർശനം നടത്തുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്. ജലനിരപ്പ് സാധാരണനിലയിലായാൽ പമ്പാ സ്‌നാനത്തിന് അനുമതി നൽകും. മഴയിൽ തകർന്ന പമ്പയിലെ ഞുണങ്ങാർ പാലം പുനർനിർമ്മിക്കും.തകർന്ന റോഡുകളുടെ പുനരുദ്ധാരണവും വേഗത്തിൽ പൂർത്തീകരിക്കും. ഇ-ടോയ്‌ലെറ്റ്, ബയോ-ടോയ്‌ലെറ്റ് സംവിധാനങ്ങൾ വർദ്ധിപ്പിക്കും. തീർത്ഥാടകർക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനുമാവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ട്. യഥാസമയം സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു. എം.എൽ. എമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു.ജനീഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ പി.എം.തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |