കോഴിക്കോട്: പരിമിതികളൊന്നും പ്രശ്നമാക്കാതെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയിൽ തിളങ്ങുന്ന വിജയം സ്വന്തമാക്കിയ തലയാട് പറമ്പാടി കുന്നത്ത് സ്വദേശി പി.എ ഷജീർ നാടിന് അഭിമാനമായി.
വാഹനാപകടത്തിൽ പെട്ട് ചലനശേഷി നഷ്ടപ്പെട്ട ഷജീറിന് ബുദ്ധിവെെകല്യവും നേരിട്ടിരുന്നു. 2005 ൽ പ്ലസ് ടു പരീക്ഷയ്ക്കായി പോകുന്നതിനിടെ തലയാട് വെച്ചായിരുന്നു ആ അപകടം. പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും മുൻനിരയിലായിരുന്ന ഷജീർ തോൽക്കാൻ തയ്യാറായിരുന്നില്ല. വർഷങ്ങൾ നീണ്ട ചികിത്സയിലൂടെ 30 ശതമാനമെങ്കിലും ചലനശേഷി കെെവരിച്ചു. പിന്നീട് 2018 ൽ മാതാവ് നഫീസയുടെ പിൻബലത്തോടെ സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യത പരീക്ഷയ്ക്ക് ചേരുകയായിരുന്നു. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ മോഹനനും മറ്റും കാര്യമായി തുണച്ചു. ഹ്യൂമാനിറ്രീസ് വിഷയങ്ങൾ തിരഞ്ഞെടുത്ത ഷജീറിന് ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വെെകിട്ട് 4 വരെയായിരുന്നു ക്ളാസ്. ഷജീറിനെ ക്ലാസിലെത്തിച്ചിരുന്നതും കൂട്ടിരുന്ന് പഠിപ്പിച്ചതുമെല്ലാം മാതാവ് നഫീസ തന്നെ. പാതി ചലിയ്ക്കുന്ന കെെകൊണ്ടാണ് ഷജീർ പരീക്ഷ എഴുതി തീർത്തത്.
തുല്യത പരീക്ഷ പാസ്സായതോടെ സോഷ്യോളജിയിൽ ഡിഗ്രിയ്ക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. നന്നായി പഠിച്ച് ഒരു ജോലി നേടുക; അതാണ് ഷജീറിന്റെ വലിയ സ്വപ്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |