കോലഞ്ചേരി: കുട്ടിക്കളിയല്ല, കുട്ടികളുടെ ഡ്രൈവിംഗ്. പുതിയതരം ബൈക്കുകളോടുള്ള ഭ്രമവും മുതിർന്നവർ അവ ഓടിക്കുന്നത് കാണുമ്പോഴുള്ള ആവേശവും കൊണ്ട് ലൈസൻസ് എടുക്കാനുള്ള പ്രായമാകുന്നതിന് മുമ്പ് തന്നെ പലരും രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്താലും വാഹനങ്ങൾ ഓടിക്കാൻ പഠിക്കുകയാണ്. നീണ്ട അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ പൊതുവാഹനങ്ങളിൽ കൊവിഡ് ഭീതിയുണ്ടെന്ന ധാരണയിൽ പല രക്ഷകർത്താക്കളും പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്നുമുണ്ട്.
കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചു. ഒരാൾ വളയൻചിറങ്ങരയിലും അടുത്തയാൾ പള്ളിക്കര വീഗാലാൻഡിനടുത്തുമാണ് മരിച്ചത്. ഇത് വലിയ അപകടങ്ങളിലേക്കാണ് ചെന്നെത്തിക്കുന്നത്. അമിത വേഗതയാണ് രണ്ടിടത്തെയും അപകടങ്ങൾക്ക് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ഓടിച്ച സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തിരുന്നു.
പ്രായപൂർത്തിയാകാത്തയാളുകൾ വീട്ടിലെയോ സുഹൃത്തുക്കളുടെയോ വാഹനങ്ങളെടുത്ത് കറങ്ങുന്നതാണ് നമ്മുടെ റോഡുകളിൽ ഏറ്റവും വലിയ ഭീഷണി. കലാലയങ്ങളുടെ സമീപങ്ങളിൽ നടത്തിയ പരിശോധനയിൽ ഇത് വ്യക്തമായിട്ടുള്ളതാണ്. സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾപോലും വണ്ടിയുമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം കൊടുത്തതാരാണോ അവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കും.
എം.കെ. പ്രകാശ്
ജോ.ആർ.ടി.ഒ,
പെരുമ്പാവൂർ
കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. മേഖലയിലെ സ്കൂളുകൾക്ക് സമീപം മഫ്ത്തിയിൽ പൊലീസിനെ നിയോഗിക്കും. റോഡിൽ പരിശോധന വ്യാപകമാക്കും. കുട്ടിയെ പിടികൂടിയാൽ രക്ഷിതാവിനെതിരെ കേസെടുക്കും
വി.ടി. ഷാജൻ
കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ
ശിക്ഷകൾ
വാഹനത്തിന്റെ ഉടമസ്ഥനോട് 25,000 രൂപ പിഴ ഈടാക്കും.
വാഹനത്തിന്റെ രജിസ്‌ട്രഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യും.
18 വയസിനു താഴെയുള്ള വ്യക്തി വാഹനമോടിച്ചാൽ 25 വയസുവരെ ലൈസൻസ് കിട്ടാൻ യോഗ്യതയില്ലാതാകും.
മാതാപിതാക്കൾക്കെതിരേ കേസെടുക്കും. മാതാപിതാക്കൾക്ക് മൂന്നുമാസംവരെ തടവ് ശിക്ഷ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |