കോട്ടയം: ആലിൻകാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ് പുണ്ണെന്ന പഴം ചൊല്ല് പോലെ റബർ വില കുതിച്ചുയർന്നപ്പോൾ തോരാമഴ കാരണം ടാപ്പിംഗില്ലാതായി. ഇതിനാൽ വില വർദ്ധനയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നില്ല .
റബർ വില കിലോയ്ക്ക് 180 രൂപ കടന്നു . സമീപകാലത്തെ റെക്കോഡ് വിലയാണിത്.
തോരാമഴ തുടരുന്നത് റബർ കർഷകരുടെ വയറ്റത്താണടിച്ചത്. റെയിൻ ഗാർഡ് ഘടിപ്പിച്ച തോട്ടങ്ങളിൽ പോലും ടാപ്പിംഗ് നടക്കുന്നില്ല. ഉദ്പാദനം കറഞ്ഞു ഡിമാൻഡ് കൂടിയതോടെ വില ഇനിയും ഉയരുമെങ്കിലും റബർ സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്ക് മാത്രമാണ് പ്രയോജനം.
ഒക്ടോബർ ആദ്യം മുതൽ തുടങ്ങിയ മഴ അവസാനിക്കാത്തതിനാൽ രണ്ടു മാസമായി കാര്യമായ ടാപ്പിംഗ് ഇല്ല. ടാപ്പിംഗ് നടത്തിയാലും ഷീറ്റ് ഉണക്കാൻ കഴിയുന്നില്ല. പുകപ്പുര ഉള്ല വൻകിടക്കാർക്കേ അതിന് കഴിയുന്നുള്ളൂ. പുതിയ ടാപ്പിംഗ് സീസൺ ആരംഭിച്ചിട്ടും മഴ കാരണം തോട്ടം തെളിക്കാൻ പോലും കഴിഞ്ഞിട്ടില്ല. എന്നും ന്യൂന മർദ്ദവും ചക്രവാത ചുഴിയും മറ്റും ആവർത്തിക്കുന്നുവെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ എന്ന് അവസാനിക്കുമെന്ന് പറയാൻ വിദഗ്ദ്ധർക്കും കഴിയുന്നില്ല.
ശക്തമായ മഴയിൽ റബർ മരങ്ങളുടെ ഇല കൊഴിയുന്നു. ഉരുൾ പൊട്ടലിലും കൊടുങ്കാറ്റിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ റബർ മരങ്ങൾ വ്യാപകമായി നശിച്ചു. ഇതെല്ലാം ഉദ്പാദന കുറവിന് കാരണമായി .
അതേസമയം സ്വാഭാവിക റബറിന്റെ ഉദ്പാദനത്തിൽ രണ്ട് ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് റബർ ഉദ്പാദക രാജ്യങ്ങളുടെ സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. ഇത് അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ റബർ വിലയിൽ വൻ കുതിപ്പ് ഉണ്ടാക്കുമെന്നും പറയുന്നു. 2023ൽ ആഗോള റബർ ലഭ്യത കുറയുമെന്നും 2028 വരെ കമ്മി ക്രമാതീതമായി വർദ്ധിക്കുമെന്നും 2031 വരെ ക്ഷാമം തുടരുമെന്നുമാണ് റിപ്പോർട്ട്.
ഏതാനും വർഷമായി ഉദ്പാദനം വൻ തോതിൽ വർദ്ധിച്ചിരുന്നു. വില ഇടിവിന് ഇതും കാരണമായിരുന്നു. അതോടെ റബർ കൃഷിയിൽ നിന്നും റീ പ്ലാന്റിംഗിൽ നിന്നും പലരും പിൻമാറി. ഉദ്പാദന കുറവിന് ഇതും കാരണമായി.
റബർ വില
180 രൂപ
കർഷകർ നേരിടുന്ന പ്രതിസന്ധികൾ
റെയിൻ ഗാർഡ് ഘടിപ്പിച്ച തോട്ടങ്ങളിൽ പോലും ടാപ്പിംഗ് നടക്കുന്നില്ല
ടാപ്പിംഗ് നടത്തിയാലും പുകപ്പുര ഇല്ലാതെ ഷീറ്റ് ഉണക്കാൻ കഴിയുന്നില്ല
ശക്തമായ മഴയിൽ റബർ മരങ്ങളുടെ ഇല വ്യാപകമായി കൊഴിയുന്നു
ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും റബർ മരങ്ങൾ വ്യാപകമായി നശിച്ചു
ഷീറ്റിനൊപ്പം ലാറ്റക്സ് വില ഉയർന്നുവെങ്കിലും മഴ കാരണം ഷീറ്റ് അടിക്കാനോ ഒട്ടുപാൽ ശേഖരിച്ച് വിൽക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ വില കൂടിയിട്ട് എന്തു കാര്യം.
- വിജയപ്പൻ, പൂവരണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |