തൃശൂർ: മൊബൈൽ ആപ്‌ളിക്കേഷനിൽ വിരലമർത്തിയാൽ മതി, റോബോട്ട് അണു നശീകരണം തുടങ്ങും. മുറിയിലും ഹാളിലും വരാന്തയിലുമൊക്കെ സഞ്ചരിച്ച് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കും. അൾട്രാ വയലറ്റ് രശ്മികൾ വഴി അണുനശീകരണം നടത്തുന്ന ഇന്ത്യയിലെ ആദ്യ റോബോട്ടിന് ഈ വർഷത്തെ ഏഷ്യാ ബുക്ക് ഒഫ് റെക്കാഡും ലഭിച്ചു. ഗവ. എൻജിനിയറിംഗ് കോളേജ് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററിലെ സ്റ്റാർട്ടപ്പ് കമ്പനിയായ എസ്‌ട്രോ ടെക് റോബോട്ടിക്‌സാണ് വിരുസിഡ് യു.വി റോവർ എന്ന റോബോട്ട് വികസിപ്പിച്ചത്.
2018ൽ നിപ്പ പടർന്നപ്പോൾ അണുനശീകരണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ക്രിസ്റ്റോ കൊള്ളന്നൂരിന്റെ നേതൃത്വത്തിൽ 2019ൽ ഗവേഷണം തുടങ്ങിയത്. കൊവിഡ് കൂടി വന്നപ്പോൾ പ്രൊജക്ട് വേഗം പൂർത്തിയാക്കി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി കളമശേരി കേന്ദ്രത്തിന്റെ അംഗീകാരവും ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) അംഗീകാരം നേടാനുള്ള ശ്രമത്തിലാണ്.
യു.വി റോവർ
ശരാശരി വലിപ്പമുള്ള മുറി വൃത്തിയാക്കാൻ അര മണിക്കൂർ മതി. പൊടിയോ പുകയോ ഉണ്ടാവില്ല. പ്രവർത്തിപ്പിക്കാൻ ഒരാൾ മതി. ലൈറ്റുകൾ പ്രസരിപ്പിക്കുന്ന അൾട്രാവയലറ്റ് സി കിരണങ്ങളുടെ ഹ്രസ്വ തരംഗങ്ങൾ അണുക്കളുടെ ഡി.എൻ.എയെ നശിപ്പിക്കും. മൊബൈൽ കാമറയിലൂടെ റോബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാം. മൊബൈൽ ആപ്‌ളിക്കേഷൻ വഴി നിയന്ത്രിക്കുകയും ചെയ്യാം. 100 മീറ്റർ അകലെ നിന്ന് പ്രവർത്തിപ്പിക്കാനാവും. ആശുപത്രികൾ, ഫാക്ടറികൾ, കെട്ടിട സമുച്ചയങ്ങൾ, ഫ്‌ളാറ്റുകൾ, ദേവാലയങ്ങൾ, ഓഫീസ് മുറികൾ, മാളുകൾ, ഗോഡൗണുകൾ തുടങ്ങിയവയ്ക്ക് അനുയോജ്യം. ആറ് ലക്ഷമായിരുന്നു നിർമ്മാണച്ചെലവ്. വിദേശ നിർമ്മിതമായവയ്ക്ക് 20ലക്ഷം വരെ വിലയുണ്ട്.
സംഘാംഗങ്ങൾ
ക്രിസ്റ്റോ കൊള്ളന്നൂർ, ക്രിസ്റ്റോ വർഗീസ്, ഡോൺ തോമസ്, ആദർശ് ഗോവിന്ദ്, ബോൺസ്റ്റോ വിൽസൺ, രാഹുൽ വിൻസന്റ്, അലിൻ റോസ് ഡേവിഡ്, വർഷ വിനോദ്, ജാക്‌സൺ ക്രിസ്റ്റഫർ.
വിദേശ രാജ്യങ്ങളിൽ അണുനശീകരണത്തിന് റോബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ വിപണി സാദ്ധ്യത കുറവായതിനാൽ ചതുരശ്ര അടിക്ക് 5 രൂപ നിരക്കിൽ സർവീസ് ചെയ്തുകൊടുക്കുന്നുണ്ട്. ഓർഡറിന് അനുസരിച്ച് നിർമ്മിക്കാനും ഉദ്ദേശിക്കുന്നു.
ക്രിസ്റ്റോ കൊള്ളന്നൂർ
സി.ഇ.ഒ, എസ്‌ട്രോ ടെക് റോബോട്ടിക്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |