ഗുരുവായൂർ: കോട്ടപ്പടിയിൽ പട്ടിക ജാതിക്കാരനായ ഗൃഹനാഥൻ അത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയയാണെന്ന് ആരോപണം. കോട്ടപ്പടി പരിയാരത്ത് വീട്ടിൽ രമേഷാണ് (52) ഈ മാസം 12ന് ആത്മഹത്യ ചെയ്തത്. രമേഷിന്റെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തി. അയ്യായിരം രൂപയാണ് രമേഷ് പലിശയ്ക്ക് വാങ്ങിയിരുന്നത്. പ്രതിദിനം മുന്നൂറ് രൂപയായിരുന്നു പലിശ നിരക്ക്. അയ്യായിരം രൂപയ്ക്ക് പകരം 15,000 രൂപയോളം ഇതിനകം പലിശ ഇനത്തിൽ രമേഷ് കൊടുത്തുകഴിഞ്ഞു. ഇനിയും 15,000 രൂപ കൂടി നൽകണം എന്ന് ആവശ്യപ്പെട്ടായിരുന്നു കൊള്ളപ്പലിശക്കാർ ഭീഷണിപ്പെടുത്തിയത്. പലിശക്കാർ രമേഷിന്റെ ഭാര്യയെ ഭീഷണിപ്പെടുന്നതിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ദുരിതത്തിലായ സാധാരണക്കാർ കൊള്ളപ്പലിശക്കാരുടെ കെണിയിൽ വീഴുകയാണെന്നും ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം ജീവിക്കാൻ തന്നെ ഭയപ്പെടുന്ന ഒട്ടേറെ പേർ കോട്ടപ്പടി മേഖലയിലുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഭീഷണി മൂലമെന്ന് ഭാര്യ
രമേഷിന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയിൽ നിന്നുണ്ടായ ഭീഷണി മൂലമെന്ന് ഭാര്യ. എടുത്ത 5000 രൂപയ്ക്ക് പകരം 15,000 രൂപയോളം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ ഭീഷണി തുടരുകയായിരുന്നുവെന്ന് ഭാര്യ കവിത ഗുരുവായൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആറ് മാസം മുമ്പാണ് അയൽവാസിയായ സ്ത്രീയിൽ നിന്ന് വായ്പ വാങ്ങിയത്. രണ്ട് തവണയായി 4000ഉം 4500 രൂപയും തിരിച്ചടവായി നൽകി. ശമ്പളത്തിൽ നിന്ന് 6200 രൂപ എ.ടി.എം കാർഡ് ഉപയോഗിച്ച് അയൽവാസിയായ സ്ത്രീ എടുത്തിരുന്നു. ഒരിക്കൽ ഭർത്താവിന്റെ സ്കൂട്ടർ എടുത്തുകൊണ്ട് പോയെങ്കിലും പിന്നീട് തിരിച്ചുതന്നു. ഒമ്പതാം തീയതി വിളിച്ച് 15നകം പണം തരണമെന്ന് പറഞ്ഞിരുന്നു. ജീവനുണ്ടെങ്കിൽ പണം നൽകാമെന്ന് ഭർത്താവ് മറുപടി പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
ഭീഷണി 17 വയസുകാരന്റേത്
കോട്ടപ്പടി പരിയാരത്ത് രമേഷിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രചരിക്കുന്ന ശബ്ദരേഖയിൽ രമേഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. ഒരു 17 വയസുകാരനാണത്. മരണത്തിന് പിന്നിൽ ആത്മഹത്യാ പ്രേരണയുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പി.കെ മനോജ് കുമാർ
ഗുരുവായൂർ പൊലീസ് എസ്.എച്ച്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |