മൺറോത്തുരുത്തിൽ വെള്ളപ്പൊക്കത്തെ അതിജീവിച്ച വീടുകൾ അത്ഭുതം
കൊല്ലം: മൺറോതുരുത്തിൽ പ്രളയത്തെ അതിജീവിച്ച രണ്ടു വീടുകൾ വിസ്മയമായി. കല്ലടയാറ് കരകവിഞ്ഞൊഴുകിയെത്തിയ വെള്ളത്തിൽ തുരുത്തിലെ മിക്ക വീടുകൾക്കും നാശം നേരിട്ടപ്പോൾ ഈ രണ്ടു വീടുകളാണ് പിടിച്ചുനിന്നത്.
പൂപ്പാണി ശ്രീലേഖാ ഭവനിൽ ഗോപിനാഥന്റെയും കിടപ്രം തെക്ക് മാതിരംപള്ളിൽ പത്മാവതിമ്മയുടെയും വീടുകളാണ് പ്രളയത്തെ അതിജീവിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആശയത്തിൽ 2018ലാണ് ഗോപിനാഥന്റെ വീട് നിർമ്മിച്ചത്. മുൻ പഞ്ചായത്ത് ഭരണസമിതിയാണ് പത്മാവതിക്ക് പ്രളയത്തെ അതിജീവിക്കുന്ന വീട് നിർമ്മിച്ചു നൽകിയത്. വേലിയേറ്റവും വെള്ളപ്പൊക്കവും തുടർക്കഥയായ മൺറോതുരുത്തിൽ ജനജീവിതം ദുസഹമായപ്പോഴാണ് സ്ഥലജലസമ്മിശ്ര (ആംഫിബിയൻ) അതിജീവന വീട് എന്ന ആശയത്തിന് പ്രാമുഖ്യം കിട്ടിയത്. പ്രദേശവാസികളുടെ തീരാദുരിതം മനസിലാക്കി രാജ്യസഭാംഗമായിരിക്കെ കെ.എൻ. ബാലഗോപാൽ പുതിയ ആശയം മുന്നോട്ടു വച്ചു. ആർക്കിടെക്റ്റ്‌സ് അസോസിയേഷൻ പദ്ധതി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി. സി.പി.എം പിന്തുണയോടെ നിർമ്മിച്ച വീടിന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ശിലയിട്ടു. യു.എൻ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി താക്കോൽ കൈമാറി. 36 വർഷം അനുഭവിച്ച ദുരിതത്തിൽ നിന്നാണ് ഗോപിനാഥന് മോചനമായത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 6.5 ലക്ഷം രൂപ ചിലവിലാണ് പ്രളയത്തെ അതിജീവിക്കുന്ന മറ്റൊരു വീട് പത്മാവതിക്കായി നിർമ്മിച്ചത്. 500 ചതുരശ്രമീറ്ററിൽ നിർമ്മിച്ച വീടിന് രണ്ടു കിടപ്പുമുറി, സിറ്റൗട്ട്, ഹാൾ, അടുക്കള, ശൗചാലയം എന്നിവയുണ്ട്. തെങ്ങിൻ തടി താഴ്ത്തി കോൺക്രീറ്റ് പില്ലറുകൾക്ക് മുകളിൽ നിൽക്കുന്ന രീതിയിലാണ് വീട് നിർമ്മിച്ചത്. ടി.കെ.എം എൻജിനീയറിംഗ് കോളേജ് സിവിൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.
വെള്ളം കയറുമ്പോൾ കക്കൂസ് മാലിന്യം കൂടിക്കലരുന്നത് ഒഴിവാക്കാൻ പുതുനിർമ്മാണരീതി പ്രയോജനപ്പെടും. ദുരിതങ്ങൾക്ക് പരിഹാരമാകുമെങ്കിൽ ഇതേ സംവിധാനം താഴ്ന്ന പ്രദേശങ്ങളിൽ ഏർപ്പെടുത്താനാവും
മന്ത്രി കെ.എൻ. ബാലഗോപാൽ
പ്രത്യേകതകൾ
വേലിയേറ്റത്തെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കും
നിർമ്മാണ രീതി. പരിസ്ഥിതി സൗഹൃദം
ഭാരം കുറഞ്ഞ കട്ടകളും മെറ്റൽ ഷീറ്റുകളും മാത്രം
380 ചതുരശ്ര അടി നീളം
തറനിരപ്പിൽ നിന്ന് നാലടി ഉയരം
വെള്ളം കയറുമെന്ന ഭീഷണിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |