സ്കൂളുകളിൽ എത്തുന്ന കുട്ടികൾ കുറവ്
പത്തനംതിട്ട : തുറന്ന് മൂന്നാഴ്ച പിന്നിടുമ്പോൾ സ്കൂളിലെത്തിയത് നാൽപ്പത് ശതമാനം കുട്ടികൾ. കൊവിഡ് സാഹചര്യം മൂലം ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറന്നത്. ഇതിനിടയിൽ മഴയും വെള്ളപ്പൊക്കവുമുണ്ടായി. ജില്ലയിൽ 700 സ്കൂളുകളുണ്ട്. ആകെയുള്ള 87121 കുട്ടികളിൽ 23046 കുട്ടികളാണ് ഇന്നലെ സ്കൂളിലെത്തിയത്. നാൽപതിനായിരത്തിൽ കൂടുതൽ കുട്ടികൾ ഇതുവരെ സ്കൂളിലെത്തിയിട്ടില്ല. പരമാവധി മുപ്പതിനായിരം പേരാണ് ഇതുവരെ എത്തിയിട്ടുള്ളത്. അറുപത് ശതമാനം കുട്ടികൾ സ്കൂളിലെത്താൻ വിമുഖത കാണിക്കുന്നുണ്ട്.
തിരുവല്ലാ ഭാഗത്ത് ഏഴ് സ്കൂളുകളിൽ ഇപ്പോഴും ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. പമ്പാ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ക്യാമ്പ് തുടരുന്ന സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നില്ല. മഴ വർദ്ധിച്ചാൽ കൂടുതൽ സ്കൂളുകൾ ക്യാമ്പുകളായി മാറുകയും ചെയ്യും.
ഓൺലൈൻ ക്ലാസുൾ തുടരുന്നു
രക്ഷിതാക്കളുടെ അനുമതിയുമായെത്തുന്ന കുട്ടികളെയാണ് സ്കൂളുകളിൽ പ്രവേശിപ്പിക്കുക. ഒന്നാം ക്ലാസിൽ 7364 , രണ്ടാം ക്ലാസിൽ 7224 കുട്ടികളാണ് ഇത്തവണ ജില്ലയിൽ പ്രവേശനം നേടിയത്. ആദ്യമായാണ് ഇവർ സ്കൂളുകളിലെത്തുന്നത്. എൽ.പിയിലെ മിക്ക കുട്ടികളും സ്കൂളിലെത്തുന്നുണ്ട്. മറ്റ് ക്ലാസുകളിലെ കുട്ടികളാണ് വരാതിരിക്കുന്നതിലേറെയും.
ജില്ലയിലെ ഗ്രാമീണ റോഡുകളിലടക്കം പൊതുഗതാഗതം കുറഞ്ഞതിനാൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ മടിക്കുന്നുണ്ട്. മണിക്കൂറുകൾ കാത്തുനിന്നാലാണ് ബസുകൾ പലയിടങ്ങളിലും എത്തുക. സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത നിരവധി സ്ഥലങ്ങൾ ജില്ലയിലുണ്ട്. മിക്ക സ്കൂൾ ബസുകളും സർവീസ് നടത്തുന്നില്ല.
ജില്ലയിലെ സ്കൂളുകളിൽ ആകെ 87121 കുട്ടികൾ
ഇതുവരെ സ്കൂളിലെത്തിയത് നാൽപത് ശതമാനം കുട്ടികൾ
ഏഴ് സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |