കോട്ടയം : അടുത്തിടെ ജില്ലയിൽ കുഴഞ്ഞു വീണും ഹൃദയാഘാതം മൂലവുമുള്ള മരണങ്ങളും കൂടിയത് കൊവിഡാനന്തര ഫലമാണെന്ന കണ്ടെത്തലിൽ ആരോഗ്യവിഭാഗം. 80 ശതമാനം പേരിലും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതെ കടന്നു പോകുന്ന കൊവിഡ് ഹൃദയതാളം തെറ്റിച്ച് സ്തംഭനത്തിലേക്ക് അതിവേഗം എത്തിക്കാറുണ്ടെന്നതിനാൽ മുൻകരുതൽ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
കൊവിഡ് മൂലം രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള സാഹചര്യമുണ്ട്. ക്രോമ്പോസിസ് എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. നാഡീഞരമ്പുകളിലും മസ്തിഷ്‌ക്കത്തിലും ഉൾപ്പടെ ഇത്തരത്തിൽ രക്തം കട്ട പിടിക്കാം. അടുത്തിടെ കോട്ടയം മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിയായ ഡോക്ടറിന് രണ്ടാം തവണയും കൊവിഡ് ബാധിച്ചെന്ന് മനസിലായത് യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ്. രണ്ട് ഡോസ് വാക്സിനും എടുത്തിട്ടും ശാരീരിക പ്രശ്നങ്ങൾ ഏറി. കടുത്ത ഹൃദ്രോഗമുള്ളവർ പെട്ടെന്ന് മരുന്ന് നിറുത്തുകയോ മറ്റോ ചെയ്യുമ്പോഴാണ് മുമ്പൊക്കെ പെട്ടെന്നുള്ള ഹൃദയസ്തംഭനം സംഭവിച്ചിരുന്നതെങ്കിൽ കൊവിഡ് വന്നതോടെ സാഹചര്യം മാറി.
ജില്ലയിൽ കൊവിഡ് മുക്തർ : 3.32 ലക്ഷം
പ്രധാന ആരോഗ്യപ്രശ്നങ്ങൾ ഇവ
ഹൃദയാഘാതം,ഹൃദയപരാജയം
ഹൃദയഭിത്തികളിലെ മസിൽ പ്രശ്‌നം
രക്തം കട്ടപിടിക്കുന്നതുമൂലമുളള പ്രശ്‌നം
ശ്രദ്ധിക്കാൻ
കൊവിഡ് മുക്തരായാലും തുടർന്നുള്ള മാസങ്ങളിൽ ശ്രദ്ധ വേണം
ഹൃദ്രോഗ പ്രശ്നങ്ങളുള്ള കൊവിഡ് രോഗികൾ വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടണം
കഠിനമായ വ്യായാമങ്ങൾ ഉടൻ ചെയ്യരുത്
മദ്യവും പുകവലിയുമില്ലാതെ സാധാരണ ജീവിതം നയിക്കണം
'' കൊവിഡ് രക്തധമനികളെ സാരമായി ബാധിക്കുമ്പോൾ രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇത് ഹൃദയാഘാതത്തിലേയ്ക്ക് നയിക്കും ഡോ. അനിൽ കുമാർ.ആർ
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്
'' ഒരിക്കൽ കൊവിഡ് വന്നവർ ചെറിയ ശാരീരിക അവശതകൾ വന്നാൽ പോലും പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ പരിശോധനകൾ നടത്തണം. ജില്ലയിൽ പോസ്റ്റുകൊവിഡ് ക്ളിനിക്കുകൾ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്''
ഡോ.എൻ.പ്രിയ, ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |