കണ്ണൂർ : നാക് അക്രഡിറ്റേഷനിൽ മികച്ച റാങ്കിംഗ് ഉൾപ്പടെ കണ്ണൂർ സർവ്വകലാശാലയെ കേരളത്തിലെ മറ്റു സർവ്വകലാശാലയ്ക്കൊപ്പം വളർത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ നാളെ പടിയിറങ്ങുന്നത്. വികസനത്തിനൊപ്പം വിവാദം കൂടി വളർന്നെങ്കിലും സർവ്വകലാശാലയുടെ പ്രവർത്തനത്തെയോ മുന്നോട്ടുള്ള പ്രയാണത്തെയോ അതൊന്നും ബാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.സർവകലാശാലയെ മികച്ച നേട്ടങ്ങളിലേക്ക് നയിച്ച ശേഷമാണു തലശേരി സ്വദേശി കൂടിയായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ന്യൂഡൽഹി ജാമിയ മിലിയ സർവകലാശാലയിലേക്കു മടങ്ങുന്നത്.
സർവകലാശാല സിലബസിൽ സവർക്കറുടെയും മറ്റു രചനകൾ ഉൾപ്പെടുത്തുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.സവർക്കറിനെ മാത്രമല്ല, എല്ലാ ചരിത്രനായകരെ കുറിച്ചും നമ്മുടെ പുതുതലമുറ അറിയണം. സവർക്കറെ സിലബസിൽ ഉൾപ്പെടുത്തണമെന്നും പഠിക്കണമെന്നും തന്നെയാണ് തന്റെ അഭിപ്രായമെന്നായിരുന്നു വി.സിയുടെ അന്നത്തെ പ്രതികരണം.
40 ദിവസത്തിനകം ഫലപ്രഖ്യാപനം
.ഇക്കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാമതാണ് കണ്ണൂർ. ഇക്കൊല്ലം സർക്കാർ നിർദേശിച്ച തീയതിക്കു രണ്ടാഴ്ച മുമ്പ് തന്നെ കണ്ണൂരിൽ ഫലപ്രഖ്യാപനം നടത്തിയിരുന്നു.
അദ്ധ്യപക–അനദ്ധ്യാപക നിയമനം, നാക് അക്രഡിറ്റേഷനിൽ മെച്ചപ്പെട്ട ഗ്രേഡിംഗ്, ഹോസ്റ്റൽ സൗകര്യം, കെട്ടിടങ്ങൾ, ലൈബ്രറി സെനറ്റിന്റെയും അക്കാഡമിക് കൗൺസിലിന്റെയും പുനഃസംഘടന, സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൈസേഷൻ, ചോദ്യബാങ്ക് അടക്കമുള്ള ഓൺലൈൻ സംവിധാനങ്ങൾ തുടങ്ങിയ നിരവധി പരിഷ്കാരങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്.
സെനറ്റ്, അക്കാഡമിക് കൗൺസിൽ തുടങ്ങിയ സമിതികൾ പുനഃസംഘടിപ്പിച്ചു. കുട്ടികൾ അപേക്ഷിച്ചാലേ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകൂ എന്നതടക്കം അനാവശ്യമായ കുറേ നടപടിക്രമങ്ങൾ ഒഴിവാക്കി. സർട്ടിഫിക്കറ്റുകൾക്കുള്ള നടപടികളെല്ലാം ഓൺലൈൻ ആക്കി. ഡ്യൂപ്ലിക്കറ്റ് സർട്ടിഫിക്കറ്റുകൾക്കുള്ള നടപടിക്രമവും ലഘൂകരിച്ചു.
വൈസ് ചാൻസലർ എല്ലാ കാര്യങ്ങളും രാഷ്ട്രീയമായാണ് കാണുന്നതെന്ന പ്രതിപക്ഷ സംഘടനകളുടെ ആരോപണത്തിനു പോലും അദ്ദേഹത്തിനു മറുപടിയുണ്ട്.ഒരു കാര്യത്തിലും താൻ രാഷ്ട്രീയം കാണാറില്ല. അത്തരമൊരു ആരോപണം അടിസ്ഥാന രഹിതമാണ്. സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം, അംഗങ്ങളെ നിയമിക്കാനുള്ള അധികാരം സിൻഡിക്കറ്റിനാണ്. ഇത്തവണ വിവാദമുയർന്നപ്പോൾ, ഓരോ അംഗത്തിന്റെയും യോഗ്യത എന്താണെന്നറിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. സിൻഡിക്കറ്റ് അംഗങ്ങൾ നൽകുന്ന ബയോഡാറ്റ ഗവർണർക്കു കൈമാറുകയാണു ചെയ്തത്. അധികാരം സിൻഡിക്കറ്റിനാണെന്നിരിക്കെ ഒരു പേരു നിർദേശിക്കപ്പെട്ടാൽ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പി.വി.സിയും സ്ഥാനമൊഴിയുന്നു
സർവ്വകലാശാല ആക്ട്, സ്റ്റാറ്റിറ്റ്യൂട്ട്, ഓഡിനൻസ് എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതും ഏറെ ശ്രദ്ധേയമാണ്. കോടെർമിനേഷന്റെ ഭാഗമായി പ്രൊവൈസ് ചാൻസലർ പ്രൊഫ. സാബു അബ്ദുൽഹമീദും നാളെ സ്ഥാനമൊഴിയും. വി.സിക്കും പി.വി.സിക്കും ഇന്ന് ജീവനക്കാരും മറ്റും ചേർന്ന് യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |