കോഴിക്കോട്: ഇൻഡോർ സ്‌റ്റേഡിയം സാക്ഷ്യംവഹിച്ച വോളിക്കാഴ്ചകൾ നിരവധിയാണ്. ഫെഡറേഷൻ കപ്പും നാഷണൽ ഗെയിംസ് വോളിയുമടക്കം എണ്ണിയാലൊടുങ്ങാത്ത മത്സരങ്ങൾ. എന്നാൽ ഇന്നലെ കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം വേറിട്ട വോളിബാൾ മത്സരത്തിനാണ് വേദിയായത്. കഴിഞ്ഞ 22വർഷമായി ഇൻഡോർ സ്‌റ്റേഡിയം കേന്ദ്രീകരിച്ച് ദേശീയ-അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത സായിയുടെ പ്രിയ കോച്ച് അഗസ്റ്റിൻ ടി.എയ്ക്ക് ശിഷ്യരുടെ യാത്രയയപ്പ് 'കളി'യായിരുന്നു.
ഈ മാസം 30ന് സർവീസിൽ നിന്ന് വിരമിക്കുന്ന അഗസ്റ്റിന് ആദരമർപ്പിച്ച് അദ്ദേഹത്തിന്റെ ശിഷ്യൻമാരായ പഴയ ഇന്ത്യൻതാരങ്ങളും പുതിയ സായി ടീമും ഏറ്റുമുട്ടി. സായി ലജന്റ്‌സ് എന്ന പേരിൽ സീനിയർ ടീമിനായി കളത്തിലിറങ്ങിയത് മുൻ ഇന്ത്യൻ വോളി ക്യാപ്റ്റൻ വിപിൻ.എം.ജോർജ്, മിന്നും താരങ്ങളായിരുന്ന അസീസ്, വി.മനു, പഴയ കേരള ക്യാപ്റ്റൻ അൻസാർ, വി.എം.വിജേഷ്, മനു ജോസഫ് തുടങ്ങിയവർ. കാഴ്ചക്കാരായി അർജുന ടോംജോസഫ് അടക്കം നിരവധിപേർ വേറേയും.
എതിർ ടീം അഗസ്റ്റിൻ കോച്ച് ചെയ്യുന്ന പുതിയ പുലിക്കുട്ടികൾ. കളിയുടെ തുടക്കത്തിൽ വിപിനും അസീസുമെല്ലാം ഒന്ന് വിറപ്പിച്ചെങ്കിലും 15നെതിരെ 17പോയിന്റുകൾക്ക് സായി സെറ്റ് അടിച്ചെടുത്തു. രണ്ടാം സെറ്റും നിഷ്പ്രയാസം നേടി സീനിയർ താരങ്ങളെ മുട്ടുകുത്തിച്ചു. പോയിന്റ് 15-12. സീനിയർ താരങ്ങളിൽ ഭൂരിഭാഗവും പരിശീലനമില്ലാതെയാണ് കളത്തിലിറങ്ങിയത്. പല ജില്ലകളിലായി ജോലിയും ജീവിതവുമായി കഴിയുന്ന അവർ പ്രിയ കോച്ച് അഗസ്റ്റിനോടുള്ള സ്‌നേഹം കൊണ്ടുമാത്രമാണ് കോഴിക്കോട്ടെത്തിയത്. കളിക്കുശേഷം ടോം ജോസഫടക്കമുള്ള താരങ്ങൾ അഗസ്റ്റിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിട്ടു. തന്റെ ജീവിതത്തിൽ ഇത്രയും ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിൽ അഗസ്റ്റിൻ സാറിന്റെ ചിട്ടയായ ശിക്ഷണം ഒന്നുമാത്രമാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ എം.ജോർജ് പറഞ്ഞു.
വൈകീട്ട് നടന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. ടോം ജോസഫ് മുഖ്യാതിഥിയായി. ടി.എ അഗസ്റ്റിന് മന്ത്രി ഉപഹാരം നൽകി. ഒളിമ്പ്യൻ കെ.ടി ഇർഫാൻ അടക്കമുള്ളവർ ഉപഹാരം ഏറ്റുവാങ്ങി. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബാൾ, വോളിബാൾ കോച്ചുമാരും ഉപഹാരം സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |