പുതുക്കാട് : നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമുകൾക്ക് കാവൽ നിന്ന പൊലീസുകാർക്ക് ഭക്ഷണ അലവൻസ് ഇനത്തിൽ ലഭിക്കേണ്ട തുക ഇതുവരെയും ലഭിച്ചില്ല. ജില്ലയിലെ 123 പൊലീസുകാർക്കാണ് തിരഞ്ഞെടുപ്പും, വോട്ടെണ്ണലും കഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും ആനുകൂല്യം ലഭിക്കാത്തത്.
തുടർച്ചയായി 24 മണിക്കൂറായിരുന്നു ഡ്യൂട്ടി. 24 മണിക്കൂർ ഡ്യൂട്ടിക്ക് ഭക്ഷണ അലവൻസ് എന്ന പേരിൽ 250 രൂപയാണ് നൽകേണ്ടത്. അതേസമയം ഇവർക്കൊപ്പം എട്ട് മണിക്കൂർ ജോലി നോക്കിയിരുന്ന ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പക്ഷേ ആനുകൂല്യം ലഭിച്ചിരുന്നു. ഇവർക്ക് പൊലീസ് വകുപ്പിൽ നിന്നും തന്നെ തുക നൽകണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഉത്തരവിട്ടിരുന്നു. 15 മുതൽ 25 ഡ്യൂട്ടി വരെയാണ് ഓരോരുത്തർക്കുമുള്ളത്. പ്രതിഫലം അനുവദിക്കാൻ ഡ്യൂട്ടി നോക്കിയ ഓരോരുത്തരുടെയും ഡ്യൂട്ടി ദിവസങ്ങളുടെ കണക്ക് വിവരം രേഖപ്പെടുത്തി ആഗസ്റ്റ് 24ന് തന്നെ ഹാജരാക്കിയിരുന്നു.
സ്‌ട്രോംഗ് റൂം കാവലിന് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ അലവൻസ് അനുവദിക്കാൻ 2055 എന്ന ശീർഷകത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്നും തുക അനുവദിച്ചിട്ടുള്ളതാണെന്നും അത് അനുവദിക്കണമെന്നും തൃശൂർ സിറ്റി പൊലീസ് മേധാവിയും അപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവുമെത്തുന്നത്. ഉത്തരവിന്റെ കോപ്പി ജില്ലാ പൊലീസ് മേധാവിക്കും, ജില്ല ട്രഷറി ഓഫീസർക്കും നൽകി. പക്ഷേ തലപ്പത്തുള്ള പൊലീസ് ഏമാന്മാർ ഭക്ഷണ അലവൻസ് എന്ന നക്കാപ്പിച്ച കാശ് കൊടുക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |