കോഴിക്കോട്: തണൽമരങ്ങൾക്ക് കോടാലിവെക്കുന്നവർ, കണ്ടലുകൾ വെട്ടി മാളികകൾ പണിയുന്നവർ, റോഡരികിൽ മാലിന്യം വലിച്ചെറിയുന്നവർ... പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തനായൊരാളുണ്ട് കോഴിക്കോട്ട്. മാധവൻ. നഗരവാസികളുടെ മാധവേട്ടനെ അറിയാൻ വയനാട് ദേശീയപാതയിൽ ഇരഞ്ഞിപ്പാലം ജംഗ്ഷനിലെത്തണം. റോഡരികിലും ഡിവൈഡറിലുമായി മാധവൻ തീർത്ത പൂങ്കാവനം കണ്ടാൽ ഈ എഴുപത്തിരണ്ടുകാരനെ ആരും നമിക്കും. അത്രമാത്രം മനോഹരമായാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ദേശീയപാത ജംഗ്ഷനിൽ സ്വന്തം സുരക്ഷ പോലും മറന്ന് മാധവൻ ചെടികൾ പരിപാലിക്കുന്നത്. എരഞ്ഞിപ്പാലം വിക്രം റോഡിലെ കൃപാ നിവാസിൽ നിന്ന് രാവിലെ ഏഴിന് സൈക്കിളിൽ മാധവേട്ടനെത്തും. വെട്ടിയും കിളച്ചും വെള്ളം നനച്ചും പത്തുമണിവരെ ചെടിപരിപാലനം. രാവിലെ നട്ട ചെടി കാണാൻ വൈകീട്ടും ഒരു സവാരിയുണ്ട്. കഴിഞ്ഞ പത്തുവർഷമായി റോഡ് നവീകരിച്ചശേഷം തുടങ്ങിയതാണ് പൂന്തോട്ടമൊരുക്കൽ. തുടക്കത്തിൽ അയാൾക്ക് ഭ്രാന്താണെന്ന് പറഞ്ഞവർക്ക് പോലും ഇപ്പോൾ മാധവേട്ടനോട് ബഹുമാനമാണ്.
യാത്രകളിൽ നിന്ന് ശേഖരിക്കുന്നവയാണ് പൂന്തോട്ടത്തിലെ മിക്ക ചെടികളും. പിന്നെ വാർദ്ധക്യ പെൻഷനായി കിട്ടുന്ന 1500 രൂപയിൽ നിന്ന് മിച്ചംപിടിച്ച് വാങ്ങിയവയും. പലരും ഇദ്ദേഹത്തിൽ നിന്ന് വിത്തും കമ്പുകളും വാങ്ങി വീടലങ്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പ്രായത്തിൽ എന്തിനാണ് ഇങ്ങനെയൊരു സാഹസമെന്ന് ചോദിച്ചാൽ മെല്ലിച്ച ശരീരത്തിൽ നിന്ന് ഒരു ഇളം ചിരി വിടരും. ' ഒരു സന്തോഷം, എല്ലാം വെട്ടിനിരത്തുന്ന കാലത്ത് പുതുതലമുറയിൽ ഒരാൾക്കെങ്കിലും ഞാൻ പ്രചോദനമാകുന്നെങ്കിൽ എന്റെ ജീവിതം ധന്യം..' കൽപ്പണിയാണ് ജോലി. ഇപ്പോൾ വയ്യാതായി. എന്നാലും ജീവിതം മുട്ടുമ്പോൾ എവിടെയെങ്കിലും ഒരു പണി ഒപ്പിക്കും. സഹോദരിക്കൊപ്പമാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |