മാള: തളർന്നു പോകേണ്ടിടത്ത് നിന്നും ഉയിർത്തെഴുന്നേറ്റ ശങ്കരൻ നായർ 82 ാം വയസിലും ട്രാക്കിലെ താരമായി ഓടി നേടിയത് മൂന്ന് സ്വർണ്ണമെഡൽ. ഇനി ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് മാളയ്ക്കടുത്ത് മേലഡൂർ സ്വദേശിയായ തോട്ടോത്ത് ശങ്കരൻ നായർ.
കോഴിക്കോട് നടന്ന സംസ്ഥാന വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ മൂന്ന് കിലോമീറ്റർ നടത്തം, അഞ്ച്, പത്ത് കിലോമീറ്റർ ഓട്ടം എന്നിവയിലാണ് ഒന്നാം സ്ഥാനം നേടിയത്.
സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ ശങ്കരൻ നായർ ട്രാക്കിലെ താരമായിരുന്നു. പിന്നീട് ശരീരം തളരുന്ന അവസ്ഥയിൽ എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്നാണ് യോഗയിലൂടെ വീണ്ടും ജീവിതത്തിന്റെ ട്രാക്കിലേക്ക് കയറിയത്.
34ാം വയസിൽ തുടങ്ങിയ യോഗ പരിശീലനം ഇപ്പോഴും തുടരുന്നു. 1974 ൽ മയസ്തീനിയ ഗ്രീവിസ് എന്ന പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന ഗുരുതരമായ രോഗം പിടിപെട്ടിരുന്നു. ഗുരുതരമായപ്പോൾ പൂനെയിലെ ഡോ. ബി.കെ.എസ്. അയ്യങ്കാറുടെ ശിക്ഷണത്തിലാണ് യോഗ പരിശീലിക്കാൻ തുടങ്ങിയത്. ശാരീരിക ക്ഷമതയും മാനസികമായ കരുത്തും നിലനിറുത്താൻ കഴിയുന്നത് യോഗ പരിശീലനത്തിലൂടെയാണെന്ന് ശങ്കരൻ നായർ പറയുന്നു. ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയിലെ ക്ലറിക്കൽ വിഭാഗത്തിൽ നിന്ന് വിരമിച്ചയാളാണ്. കുഴൂർ കെ.പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ റിസോർട്ടുകളിലും മുൻപ് യോഗ പരിശീലിപ്പിച്ചിരുന്നു. ഏതുതരം ഭക്ഷണവും കഴിക്കുന്ന ശങ്കരൻ നായർക്ക് ഇപ്പോൾ യാതൊരുവിധ അസുഖങ്ങളും ഇല്ല. ജിംനേഷ്യത്തിലെ മിക്ക കായിക ഉപകരണങ്ങളും വഴങ്ങും.
നേട്ടങ്ങൾ ഇവ
ചൈനയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നടത്ത മത്സരത്തിൽ എട്ടാം സ്ഥാനം
റിലേ ടീം രണ്ട് മത്സരത്തിലും വെങ്കലം നേടി.
2012 ലെ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പത്ത് കിലോമീറ്ററിൽ ഒന്നാം സ്ഥാനം
അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം
ചിട്ടയായി നടത്തുന്ന കായിക പരിശീലനവും യോഗയുമാണ് കരുത്ത്. 1982 മുതലാണ് മാസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കുന്നത്. രാവിലെ 10 കിലോമീറ്റർ നടത്തം. ഇപ്പോൾ ദേശീയ മത്സരത്തിനുള്ള പരിശീലനത്തിലാണ്
ശങ്കരൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |