അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കുഴൽക്കിണറുകൾ മൂന്നെണ്ണം ഉണ്ടെങ്കിലും ബസുകൾ കഴുകുന്നതിനോ, ജീവനക്കാർക്ക് ശരീരം വൃത്തിയാക്കുന്നതിനോ, സ്പെയർപാർട്സുകൾ കഴുകി വൃത്തിയാക്കുന്നതിനോ മഴവെള്ളം തന്നെ ആശ്രയം. അതും ഡ്രമ്മിൽ ശേഖരിച്ചുവയ്ക്കണം. കേടായ പമ്പ് സെറ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്ത ഡിപ്പോ അധികൃതരുടെ അലംഭാവമാണ് ഇതിന് ഇടയാക്കുന്നത്. ബസ് പെയിന്റ് ചെയ്യുന്നതിന് മുന്നോടിയായി കഴുകി വൃത്തിയാക്കണമെങ്കിൽ 17 കിലോമീറ്റർ അകലെയുള്ള പത്തനംതിട്ട ഡിപ്പോയിൽ എത്തിക്കണം. ജീവനക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കണമെങ്കിൽ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഒരു കിണറ്റിലെ വെള്ളം 24 മണിക്കൂറും പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭിക്കുന്നതാകട്ടെ 200 ലിറ്റർ വെള്ളവും. പമ്പ് സെറ്റ് പ്രവർത്തിപ്പിക്കുന്നതിന് പ്രതിമാസം ചെലവാക്കുന്ന വൈദ്യുതി ചാർജ്ജുണ്ടെങ്കിൽ പുതിയ പമ്പ് വാങ്ങി ഡിപ്പോയിലെ പ്രതിസന്ധി പരിഹരിക്കാം.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് വന്ന ഒരു ജീവനക്കാരന് പ്രാഥമികാവശ്യം നിറവേറ്റാൻ സൗകര്യമില്ലാതെ വന്നതോടെ അയാൾ അവധിയെടുത്ത് വീട്ടിൽ പോകേണ്ടതായിവന്നു. ഇത് ഒരാളുടെ അനുഭവം മാത്രമല്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ 14 ജീവനക്കാർ ഇവിടെ താമസിച്ചാണ് ഡ്യൂട്ടിക്ക് പോകുന്നത്. വെള്ളം ഇല്ലാത്ത കാരണത്താൽ പലപ്പോഴും ദേഹശുദ്ധിപോലും വരുത്താനാകുന്നില്ല. കൊവിഡ് കാലമായതിനാൽ ബസുകൾ കഴുകി അണുനശീകരണം നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ ഡിപ്പോയിലെ ബസുകൾ വെള്ളമില്ലാത്ത കാരണത്താൽ കഴുകാറേയില്ല. ചില ബസുകൾ മഴവെള്ളം ഉപയോഗിച്ച് പുറമേ തുടച്ച് വൃത്തിയാക്കും. പുതിയൊരു പമ്പ് സെറ്റ് വാങ്ങിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന് മുൻകൈ എടുക്കാൻ കഴിയാത്ത ഡിപ്പോ അധികൃതരുടെ മനോഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം.
ജീവനക്കാർ നേരിടുന്ന ഇൗ പ്രതിസന്ധി പരിഹരിക്കാൻ തയ്യാറാകണം. ഡിപ്പോയിൽ താമസിക്കുന്ന ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളമില്ല.
പ്രശാന്ത് മണ്ണടി,
കെ.എസ്.ആർ.ടി.സി വർക്കേഴ്സ്
(ഐ.എൻ.ടി.യുസി) യൂണിറ്റ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |