തൃശൂർ : മെഡിക്കൽ കോളേജിൽ വാക്സിനേഷൻ കേന്ദ്രം നിറുത്തലാക്കിയതോടെ, അലർജി ഉള്ളവർ അടക്കം ദുരിതത്തിൽ. മെഡിസിൻ അലർജി, ഭക്ഷണ അലർജി, പൊടി അലർജി തുടങ്ങിയവ പ്രകടിപ്പിക്കുന്ന രോഗികൾക്ക് മെഡിക്കൽ കോളേജിൽ ഒഴികെ ഒരിടത്തും കുത്തിവയ്പിന് അനുമതിയില്ല. നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരെ പിരിച്ചുവിട്ട്, കൊവിഡ് വാക്‌സിനേഷൻ കേന്ദ്രം നവംബറിൽ നിറുത്തലാക്കിയതോടെ ഇത്തരക്കാരിൽ ഏറെയും ദുരിതത്തിലാണ്.
അത്യാഹിത വിഭാഗത്തിന് മുകളിലാണ് വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജില്ലയിൽ ആദ്യമായി വാക്‌സിനേഷൻ കേന്ദ്രം ആരംഭിച്ചതും മെഡിക്കൽ കോളേജിലായിരുന്നു. വിവിധ അലർജി രോഗമുള്ള രണ്ടാമത്തെ ഡോസ്, സ്വീകരിക്കാനുള്ളവരുടെ അവസ്ഥയും ത്രിശങ്കുവിലാണ്. സ്വകാര്യ ആശുപത്രികളിൽ ചെന്നാൽ വാക്‌സിന് നൽകേണ്ട തുകയ്ക്ക് പുറമേ നിരീക്ഷണത്തിനും തുക നൽകേണ്ടി വരും.
വാക്‌സിൻ ക്ഷാമം
ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷം. ഇന്നെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. എറണാകുളം റീജ്യണിൽ ഇന്നലെ അഞ്ച് ലക്ഷം ഡോസ് വാക്‌സിനെത്തിയിട്ടുണ്ട്. അതിൽ എഴുപതിനായിരത്തോളം ഡോസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി ഡി.എം.ഒ ജയന്തി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വളരെ കുറച്ച് കേന്ദ്രങ്ങളിൽ മാത്രമാണ് വാക്‌സിൻ വിതരണം നടന്നത്. ഡിസംബർ അവസാനത്തോടെ ജില്ലയ്ക്ക് അഞ്ച് ഡോസ് വാക്‌സിൻ ആവശ്യമാണ്. നിലവിൽ 94 മുതൽ 90 ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകാൻ സാധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു.
വാക്സിൻ വിതരണം ഇങ്ങനെ
വിതരണം ചെയ്തത് 39.5 ലക്ഷം
ആദ്യഡോസ് 23.25 ലക്ഷം
അടിയന്തര നടപടി സ്വീകരിക്കണം
കൊവിഡ് വാക്‌സിനേഷൻ സെന്റർ പ്രവർത്തിക്കുന്നതിന് ആവശ്യമായ നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ അടിയന്തരമായി നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സിനേഷൻ സെന്റർ ഉടൻ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, പി.എം. ഷീബു, വി.എ. ഷാജു, പി.എഫ്. രാജു, വി.എസ്. സുബിത, ടി.എ. അൻസാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |