കോഴിക്കോട്ട്: മരണത്തിന് കണക്കില്ല, എന്നിട്ടും കോഴിക്കോട് ബീച്ചിലെ കടൽചാട്ടം തുടരുന്നു. കൊവിഡാനന്തരം തുറന്ന കോഴിക്കോട് ബീച്ചിൽ കടൽക്കുളിക്ക് അനുമതിയില്ലെങ്കിലും ലൈഫ്ഗാർഡുമാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികളുടെ ഈ കൈവിട്ട കുളി. രക്ഷിതാക്കളും കുട്ടികളുടെ വെള്ളത്തിലെ കളിക്ക് പലപ്പോഴും കൂട്ടുനിൽക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ പതിനൊന്നുകാരന്റെ മരണം വലിയ സങ്കടമാണ് കോഴിക്കോടിന് ഉണ്ടാക്കിയത്. പുതിയങ്ങാടി പറമ്പത്ത്പറമ്പ് ഹൗസിൽ റഫീഖിന്റേയും മുംതാസിന്റേയും മകൻ അബ്ദുൾ ഹക്കീം വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം പുതിയങ്ങാടി എടക്കൽബീച്ചിൽ കുളിക്കുന്നതിനിടെ കടൽചുഴിയിൽ പെടുകയായിരുന്നു. രക്ഷിക്കാൻ ചാടിയ സുഹൃത്തുക്കൾക്ക് ജീവൻ തിരിച്ച് കിട്ടിയത് നാട്ടുകാർ കണ്ടതുകൊണ്ടുമാത്രം. കൊവിഡാനന്തരം തുറന്ന ബീച്ചിലെ ആദ്യ അപകടമരണമാണ് ഹക്കീമിന്റേതെങ്കിൽ നേരത്തെ ഭട്ട് റോഡ് മുതൽ സൗത്ത് ബീച്ചുവരെയുള്ള വിശാലമായ കടൽ കവർന്നത് നിരവധി കുഞ്ഞു ജീവനുകൾ.
ബീച്ചിൽ സഞ്ചാരികൾ ദിനംപ്രതി കൂടുകയാണ്. എന്നാൽ സുരക്ഷാക്രമീകരണം വേണ്ടത്രയില്ലെന്ന ആക്ഷേപമുണ്ട്. രക്ഷാപ്രവർത്തനത്തിനും കരുതലിനുമായി കോഴിക്കോട് ബീച്ചിലുള്ളത് നാല് ലൈഫ് ഗാർഡുകൾ മാത്രമാണ്. അവരെത്ര ഓടിയാലും വൈകുന്നേരങ്ങളിൽ ബീച്ചിലെത്തുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാനാവില്ല. രാത്രി എട്ടുവരെ ഇപ്പോൾ ബീച്ചിലിരിക്കാൻ അനുമതിയുണ്ട്. പക്ഷെ കുളിക്കാൻ അനുമതിയില്ല. എന്നിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ കുട്ടികൾ മരണക്കളിക്കിറങ്ങുകയാണ്. അധികൃതരും പൊലീസും കർശന നടപടി എടുത്തില്ലെങ്കിൽ അപകടം ഇനിയും കൂടുമെന്ന മുന്നറിയിപ്പാമ് ലൈഫ് ഗാർഡുകൾ നൽകുന്നത്.
' അപകട സാദ്ധ്യതയുളള ഭാഗങ്ങളിൽ കഴിയുന്നത്ര എത്താറുണ്ട്. പക്ഷെ, കടലിലിറങ്ങരുതെന്ന പറഞ്ഞ് തിരിച്ച് നടക്കുമ്പോഴേക്കും കുട്ടികൾ കടലിൽ ചാടിയിട്ടുണ്ടാവും. കുട്ടികൾക്കറിയില്ല കോഴിക്കോട്ടെ കടലിനെ. കാണുമ്പോൾ ശാന്തമാണ്. പക്ഷെ പെട്ടന്നാണ് രൂപം മാറുക. നിറയെ ചുഴികളാണ്. ഓരോ ചുഴിയും കൂടിയാൽ ഒരു പതിനഞ്ച് മിനുട്ട് നിൽക്കും. അവിടുന്ന് രക്ഷപ്പെട്ടാൽ തൊട്ടപുറത്ത് വീണ്ടും ചുഴികളുണ്ടാവും. അതൊന്നുമറിയാതെ ആവേശത്തിന് ചാടുന്ന കുട്ടികളാണ് അപകടത്തിൽപ്പെടുന്നത് '.
സന്ദീപ്, ലൈഫ് ഗാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |