കൊച്ചി: ജില്ലയിൽ രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെയും തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം.
രണ്ടാം ഡോസ് സ്വീകരിക്കാത്തവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ തയാറാക്കി. ഇവരെ നേരിൽ കണ്ടും വാക്‌സിന്റെ ആവശ്യകത ബോധിപ്പിക്കും. മൈക്ക് അനൗൺസ്‌മെന്റുകൾ വഴിയും ബോധവത്കരണം വ്യാപിപ്പിക്കും. വാർഡ് അംഗം, ഫീൽഡ് സ്റ്റാഫ്, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. ജില്ലയിൽ മാറാടി പഞ്ചായത്താണ് രണ്ട് ഡോസ് വാക്‌സിനും നൂറ് ശതമാനം പൂർത്തിയാക്കിയത്. മൂവാറ്റുപുഴ, പറവൂർ, പിറവം, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളും 90 ശതമാനത്തിനു മുകളിലെത്തി. 28 തദ്ദേശ സ്ഥാപനങ്ങൾ 80 മുതൽ 90 ശതമാനം വരെ നൽകി. ഡിസംബർ 15നകം 100 ശതമാനം പൂർത്തിയാക്കും. 60നും 80 ശതമാനത്തിനും ഇടയിൽ ആളുകൾക്ക് വാക്‌സിനേഷൻ നൽകിയ 44 തദ്ദേശസ്ഥാപനങ്ങളുണ്ട്. 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 60 ശതമാനത്തിൽ താഴെയാണ്. ജില്ലയിൽ 50,30,746 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്.
ജില്ലയിൽ ആവശ്യത്തിന് വാക്‌സിൻ ശേഖരിച്ചു. ഒന്നരലക്ഷത്തോളം വാക്‌സിൻ ജില്ലയിൽ ലഭ്യമാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്ത 100ൽ കൂടുതൽ പേരുണ്ടെങ്കിൽ പ്രദേശത്ത് പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
ജാഫർ മാലിക്
ജില്ലാകളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |