കോട്ടയം: ജൻമനാ ഇരുകൈകളുമില്ല ജിലുവിന്. പക്ഷേ, ആ കുറവുകളൊന്നും വരച്ചെടുക്കുന്ന ചിത്രത്തിലില്ല. തൊടുപുഴക്കാരി ജിലു മാരിയറ്റ് പ്രതിസന്ധി ഘട്ടത്തിൽ പകച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ്. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടത്തിയ 'സമം' ചിത്രകലാ ക്യാമ്പിൽ 25 വനിതാ ചിത്രകാർക്കൊപ്പം ജിലുവുമുണ്ടായിരുന്നു.
സ്ത്രീ സമത്വത്തിനായി ആരംഭിച്ച 'സമം' സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഉദ്ഘടന ചടങ്ങിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സുഹൃത്ത് അനുവിനൊപ്പമാണ് ജിലുവെത്തിയത്. തൊടുപുഴ കരിമണ്ണൂർ തോമസ്- പരേതയായ അന്നക്കുട്ടി ദമ്പതികളുടെ മകളായ ജിലു കൊച്ചിയിൽ ഗ്രാഫിക് ഡിസൈനർ കൂടിയാണ്.
കൈകളില്ലെങ്കിലും നല്ല ' കാലക്ഷരമുള്ള' ജിലുവിന്റെ പ്രതിഭ സ്കൂൾ പഠനകാലത്ത് അദ്ധ്യാപികയാണ് തിരിച്ചറിഞ്ഞത്. തുടർന്ന് ചിത്രകലയിലേയ്ക്ക് തിരിഞ്ഞു. പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് അങ്ങനെ ഏതായാലും ജിലുവിന് പ്രശ്നമില്ല. കൈയില്ലെന്ന് കരുതി ജിലു മാറി നിൽക്കാറേയില്ല. സ്വന്തം യൂ ട്യൂബ് ചാനലുമുണ്ട്.
'' പലരും അവഗണിട്ടുണ്ട്. പക്ഷേ, പിന്മാറാൻ ഒരുക്കമല്ല. ഇനി സ്വന്തമായി ഒരു ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം തുടങ്ങണം. ഒപ്പം ചിത്രകലയും മുന്നോട്ടു കൊണ്ടുപോകും''
ജിലു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |