പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിനെ സമ്പുഷ്ടമാക്കിയിരുന്ന നെൽവയലുകൾ ഇന്ന് നാശത്തിന്റെ വക്കിലാണെന്ന് നാട്ടുകാർ. നെൽകൃഷിക്ക് പേരുകേട്ട ഏലാകളിൽ ഒന്നായിരുന്നു പഞ്ചായത്തിലെ കൈപ്പുരി ഏലാ. കൈപ്പുരി പാലം മുതൽ മുടുമ്പിലും കടന്ന് പനച്ചമൂട്ടുകുളം വരെ നീളുന്നതാണ് കൈപ്പുരി ഏല. ജലസമൃദ്ധമായിരുന്നതിനാൽ മുൻപ് ഇവിടെ ഇരുപൂ കൃഷിക്ക് അനുയോജ്യമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമാണെന്നാണ് മുതിർന്ന കർഷകർ പറയുന്നത്.
താമരക്കുളം, കാട്ടുകുളം, പനച്ചമൂട്ടുകുളം, ശാസ്താംകുളം തുടങ്ങിയ കുളങ്ങളിലെ ഒരിക്കലും വറ്റാത്ത ജലമാണ് എല്ലാ കാലാവസ്ഥയിലും പ്രദേശത്തെ കൃഷിയെ സഹായിച്ചിരുന്നത്. കൂടാതെ നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കനാൽ ജലവും കൃഷിക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു.
പ്രതിസന്ധികളെ അതിജീവിച്ച് കൃഷി ചെയ്തവർ ചാഴിയുടെയും മറ്റ് കീടങ്ങളുടെയും ആക്രമണം കാരണം നഷ്ടത്തിന് നടുവിലായി. കൃഷിക്ക് ആവശ്യമായ സമയങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള വിത്ത്, വളം, കീടനാശിനി, മറ്റ് സഹായങ്ങൾ എന്നിവ ലഭിക്കാറില്ലെന്നാണ് കർഷകർ പരാതി പറയുന്നത്. ഞാറ് നടുമ്പോൾ വിത്ത് കിട്ടും കൊയ്യാറാകുമ്പോൾ വളം കിട്ടും. ഇതുകൊണ്ട് എന്ത് പ്രയോജനമെന്നാണ് കർഷകർ ചോദിക്കുന്നത്.
കൃഷി ഉപേക്ഷിക്കാൻ കാരണം
നെൽകൃഷി ലാഭകരമല്ല എന്ന കാരണത്താലാണ് കർഷകർ കൃഷി ഉപേക്ഷിച്ചത്. ഉയർന്ന കൂലിയും ആധുനിക കൃഷി ഉപകരണങ്ങളുടെ അപര്യാപ്തതയും, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അപ്രതീക്ഷിതമായുണ്ടാകുന്ന നഷ്ടങ്ങളും അവരെ കാർഷികവൃത്തിയിൽ നിന്ന് അകറ്റാൻ തുടങ്ങി.
കർഷകരെ സഹായിക്കാൻ പദ്ധതികളില്ല
കർഷകരെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം താഴേത്തട്ടിൽ എത്താത്തതും തിരിച്ചടിയായി. നിലമൊരുക്കാനുള്ള ട്രാക്ടർ, കൊയ്‌ത്ത്, മെതിയന്ത്രങ്ങൾ തുടങ്ങിയവ കർഷക സംഘങ്ങൾക്കും പാടശേഖര സമിതികൾക്കും നൽകുമെന്ന് പറഞ്ഞതല്ലാതെ അതും ലഭ്യമാക്കിയില്ല. വിത്ത്, വളം കീടനാശിനി തുടങ്ങിയവയും സമയബന്ധിതമായി കർഷകർക്ക് ലഭിക്കുന്നില്ല. ഇതെല്ലാമാണ് കൃഷിഭൂമി തരിശിടാൻ പ്രേരിപ്പിച്ചതെന്ന് കർഷകർ പറയുന്നു. കൈത്തോടുകളും നശിച്ചതോടെ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട നിലയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |