കൊച്ചി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിൽ വീണ്ടും സുരക്ഷാ വലയത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ക്വാറന്റൈൻ ശക്തമാക്കിയതോടൊപ്പം തന്നെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന ഊർജ്ജിതമാക്കി.
വിമാനത്താവളത്തിൽ പരിശോധിക്കും
വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടു സംഘങ്ങളെ കൂടി ആരോഗ്യ വകുപ്പ് നിയോഗിച്ചു. നിലവിൽ നടക്കുന്ന ദൈനംദിന പരിശോധനാ സംഘത്തിന് പുറമേയാണിത്. ബോട്‌സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോംഗ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാംബ് വെ , സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാ ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധനകൾക്കുള്ള സൗകര്യം ഏർപ്പെടുത്തി. ഡോ. ഹനീഷ് മീരാസയാണ് നോഡൽ ഓഫീസർ. എട്ടംഗ ആരോഗ്യ പ്രവർത്തകരും സംഘത്തിലുണ്ട്. സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
7 ദിവസത്തെ ക്വാറന്റൈൻ
വിദേശങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉണ്ടാവും.
ആദ്യഘട്ടം ഇവരിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. എട്ടാം ദിവസം വീണ്ടും ആർ.ടി.പി.സി. ആർ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാൽ ഏഴു ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും. ആർ.ടി.പി.സി.ആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ഇന്ത്യൻ സാർസ് കൊവിഡ് 2 ജീനോമിക് കൺസോർഷ്യത്തിനു കീഴിലെ ജീനോം സീക്വൻസിംഗ് ലബോറട്ടറികളിൽ വിദഗ്ധ പരിശോധനക്കായി അയക്കും.
സുരക്ഷ ഉറപ്പാക്കി ജില്ല
മറ്റു രാജ്യങ്ങളിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എയർപോർട്ടുകളിൽ പരിശോധന വർദ്ധിപ്പിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നിർദ്ദേശം വന്ന പശ്ചാത്തലത്തിലാണിത്. ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഡോ. വി. ജയശ്രീ
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |