പത്തനംതിട്ട : ഇലന്തൂർ കാവിലമ്മയുടെ തട്ടകത്തിൽ കളരിവിളക്കു തെളിഞ്ഞതോടെ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന പൈതൃകഗ്രാമത്തിൽ ഒരു പടയണികാലം കൂടി വരവായി. ഇനിയുള്ള രാവുകളിൽ മരതപ്പിന്റെയും കൈമണിയുടേയും പടയണി പാട്ടിന്റെയും ശബ്ദം ഇലന്തൂർ ഗ്രാമത്തിൽ ഉയർന്ന് കേൾക്കാം.
ഗുരുകാരണവൻമാരുടെ സ്മരണയിൽ, കാവിലമ്മയുടെ അനുഗ്രഹത്തോടെ പടയണി ആശാൻ ദിലീപ്കുമാർ കളരിവിളക്കിൽ ദീപം തെളിയിച്ചു. പടയണിയിൽ തെക്കൻ ചിട്ടയിൽ നടക്കുന്ന ക്ഷേത്രമാണെങ്കിലും ചടുലതകൊണ്ട് വേറിട്ട് നിൽക്കുന്ന തനത് ഇലന്തൂർ ശൈലിയിലാണ് പഠനം നടക്കുന്നത്. തുള്ളൽ, പാട്ട് , തപ്പ് മേളം, പടയണിവിനോദം , കോലം എഴുത്ത് എന്നിവയിൽ പരിശീലനം നടക്കും. വരുന്ന വർഷത്തെ പടയണി മാർച്ച് 7ന് ചൂട്ട് വച്ച് മാർച്ച് 18 ന് വല്യ പടയണിയോടെ സമാപിക്കും. ശ്രീദേവി പടേനിസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കളരി നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |