തൃശൂർ: തൃശൂർ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാർത്ഥികൾക്കും മൂന്ന് ജീവനക്കാർക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതൽ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടർന്ന് ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. എന്നാൽ, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാർത്ഥിനികൾ രോഗബാധിതരായി ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെട്ടത്.
രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ പൂർണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലിൽ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിർദ്ദേശം നൽകി. മറ്റ് ജില്ലകളിലുള്ള വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയവരുണ്ടെങ്കിൽ വിവരം ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് അറിയിക്കാനും രോഗം പടരുന്നത് തടയാനും നിർദ്ദേശിച്ചു.
ആശങ്ക വേണ്ട
ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ പരിശോധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, പി.കെ. രാജു, പി.ബി. പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി.
പ്രായമായവരിൽ ഗുരുതരമാകും
അപകടകാരിയല്ലെങ്കിലും പ്രായമായവരിലും ഗർഭിണികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഗുരുതരമാകാം.
വീട്ടിൽ പോയവർ അറിയിക്കണം
240 വിദ്യാർത്ഥിനികളും 15 ജീവനക്കാരും ഹോസ്റ്റലിലുണ്ട്. വീട്ടിൽ പോയവർ ഡി.എം ഓഫീസിൽ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |