ഇന്ദിരാഗാന്ധിയ്ക്ക് ഭ്രഷ്ട് കൽപ്പിച്ചവർ തന്നെ ക്രൂശിക്കുന്നു
തലശ്ശേരി: ഒരുപാട് കാലം ഇന്ദിരാഗാന്ധിക്ക് ട്രഷ്ട് കൽപ്പിച്ചവരാണ്, 'ജീവിതം മുഴുവൻ നെഹ്രു കുടുംബവുമായി ആത്മബന്ധം പുലർത്തി വരുന്ന തന്നെ കമ്യൂണിസ്റ്റ് ചാരനാണെന്ന് അധിക്ഷേപിക്കുന്നതെന്ന് കോൺഗ്രസിൽ നിന്ന് അച്ചടക്കനടപടിക്ക് വിധേയനായി പുറത്താക്കപ്പെട്ട ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരൻ.
ഇന്ദിരാഗാന്ധിയെ നാളിത് വരെ തള്ളിപ്പറയാത്ത മൂന്ന് നേതാക്കളിലൊരാൾ താനെന്ന് അഭിമാനമുണ്ട്.ചങ്കിലെ ചോര കൊടുത്തും ആശുപത്രി സംരക്ഷിക്കും. അച്ചടക്കമുള്ള കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ കോംപ്രമൈസിന് പല തവണ തയ്യാറായിട്ടുള്ളയാളാണ് ഞാൻ.കെ.സുധാകരൻ കെ.പി.സി.സി. അദ്ധ്യക്ഷനാകും മുമ്പ് അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. എന്നാൽ സംഘടനാ അദ്ധ്യക്ഷനായതിന് ശേഷം ഞാൻ ഒന്നും പറഞ്ഞിട്ടില്ല.'
കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാനും കണ്ണൂർ ഡി.സി.സി.ഓഫീസ് നിർമ്മിക്കാനുംവേണ്ടി സുധാകരൻ പിരിച്ചെടുത്ത കോടികൾ എവിടെയാണെന്ന ചോദ്യം ഇന്നും ജനങ്ങളിൽ അവശേഷിക്കുന്നു ഡി.സി.സി.നേതാവ് കെ.പ്രമോദിനേയും, ചിറക്കൽ ബ്ലോക്ക് പ്രസിഡന്റായിരുന്ന ബാലകൃഷ്ണൻ മാസ്റ്റാരേയും മാറ്റി മൂന്ന് പേരായി ചുരുക്കിയ ട്രസ്റ്റിനെ എജ്യു ട്രസ്റ്റ് ലിമിറ്റഡ് കമ്പനിയാക്കി. ഇപ്പോഴതിൽ ഒരാൾ മാത്രമേയുള്ളു..ഇതിലെ അഴിമതി വിജിലൻസ് അന്വേഷിച്ചുവരികയാണെന്നും മമ്പറം വെളിപ്പെടുത്തി..
തിരഞ്ഞെടുപ്പിന് മുമ്പ് ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമെല്ലാം വിളിച്ചിരുന്നു.തന്നെ ആശുപത്രി പ്രസിഡന്റാക്കുന്നതിൽ സുധാകരന് ഒരു പങ്കുമില്ല'. കെ.സുധാകരൻ ഏറ്റെടുത്ത ഒരു സ്ഥാപനവും ഇന്ന് പ്രവർത്തിക്കുന്നില്ല.എന്നാൽ ഇന്ദിരാജിയുടെ നാമധേയത്തിൽ താൻ കെട്ടിപ്പടുത്ത ആശുപത്രികൾക്ക് പുറമെ സ്‌കൂളും ഉദ്യാനവും, സ്വിമ്മിംഗ് പൂളും സ്റ്റേഡിയവുമടക്കം തലയെടുപ്പോടെ നിലനിൽക്കുന്നുണ്ട്.ഇന്ദിരാഗാന്ധി ആശുപത്രിയുടെ സ്ഥലമെടുപ്പ് തൊട്ട് കെട്ടിട നിർമ്മാണം വരെയുള്ള ഓരോ ഘട്ടത്തിലും എതിർപ്പും, കോടതിയുമായി നടന്നവരാണ് ആശുപത്രിയുടെ രക്ഷകരായി ഇപ്പോൾ കടന്നു വന്നിട്ടുള്ളതെന്നും ദിവാകരൻ പറഞ്ഞു.
പാർട്ടിക്ക് വേണ്ടി മർദ്ദനമേറ്റുവാങ്ങി ജയിൽവാസമനുഭവിച്ചു...
പാർടിക്ക് വേണ്ടി കൊടിയ മർദ്ദനങ്ങളും, പലവട്ടം ജയിൽ വാസവും അനുഭവിച്ച താൻ ഇന്ന് ഇന്ദിരാജിയുടെ പേരിൽ ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ ജിവിതം സമർപ്പിച്ചിരിക്കുകയാണ്.450 പേർക്ക് ആശുപത്രിയിൽ ജോലി നൽകിയിട്ടുണ്ട്. ഒരാൾ പോലും പാർട്ടി വിരുദ്ധരല്ല അവരെല്ലാം തന്റെ മക്കളാണ്. മുൻ കാലങ്ങളിലെന്ന പോലെയാണ് ഇത്തവണയും പാനൽ വെച്ചത്.മറിച്ചൊരു നിർദ്ദേശം ആരും തന്റെ മുന്നിൽ വെച്ചിട്ടില്ല. വർഷങ്ങളായി സുധാകരനുമായി താൻ മിണ്ടാട്ടമില്ല. വികസന പ്രവർത്തനങ്ങൾ ആര് കൊണ്ടു വന്നാലും രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുമെന്നും, മറ്റൊരു പാർടിയിലേക്കുമില്ലെന്നും, മരണം വരെ കോൺഗ്രസ്സുകാരനായി തുടരുമെന്നും മമ്പറം ദിവാകരൻ ആശുപത്രിയിലെ തന്റെ മുറിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വികാരനിർഭരനായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |