കോട്ടയം : കുഴികളില്ലാത്ത കോട്ടയത്തെ റോഡ് ഏതെന്നു ചോദിച്ചാൽ ചൂണ്ടിക്കാട്ടാൻ ഒന്നുപോലുമില്ല. എം.സി.റോഡും, കെ.കെ റോഡും കുഴികളാൽ സമൃദ്ധം. ടി.ബി റോഡ് , പാലാ - ഈരാറ്റുപേട്ട വാഗമൺ റോഡ്, പാലാ - പൊൻകുന്നം, കോട്ടയം - കുമരകം, മണർകാട് -ഏറ്റുമാനൂർ, അതിരമ്പുഴ തുടങ്ങി കുഴി റോഡുകളുടെ നിര നീളുകയാണ്. ബൈപാസുകളെല്ലാം തകർന്ന് തരിപ്പണമായി. മിക്ക പാലത്തോടും, മേൽപ്പാലത്തോടും ചേർന്ന് വൻകുഴികൾ രൂപപ്പെട്ടു. റോഡുകൾ തകർന്നതിന് പ്രധാന കാരണം നിർമ്മാണത്തിലെ അപാകതയാണെങ്കിലും ഇതിന് കൂട്ടുനിൽക്കുന്ന പൊതുമരാമത്ത് വകുപ്പ് കരാറുകാരെ കുറ്റപ്പെടുത്തില്ല. അവരുടെ കണ്ണിൽ മഴയാണ് വില്ലൻ. അറബിക്കടലിലെ ന്യൂനമർദ്ദവും, ചക്രവാതച്ചുഴിയും വരെ റോഡ് തകരാൻ കാരണമായി നിരത്തുന്നു. കാലാവസ്ഥാവ്യതിയാനം മൂലം മഴ കൂടി. വരുംകാലങ്ങളിൽ ഇതേ സ്ഥിതിതുടർന്നാൽ തോരാമഴയെ വെല്ലുന്ന സാങ്കേതിക വിദ്യ കണ്ടു പിടിച്ചു റോഡുകൾ തകരാതെ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ വൻ തുക ശമ്പളവും കിമ്പളവും വാങ്ങുന്ന എൻജിനിയർമാർ രാജിവച്ച് പൊയ്ക്കൂടേ എന്ന ഹൈക്കോടതിയുടെ ചോദ്യത്തോട് ഒരു ഉദ്യോഗസ്ഥനും പ്രതികരിച്ചിട്ടില്ല.
സൂക്ഷിക്കണം ഇവിടെ
നാഗമ്പടം പാലം
ചങ്ങനാശേരി സ്റ്റാൻഡ്
ഇല്ലിക്കൽ കവല
കുമരകം ചന്തക്കവല
തിരുവാർപ്പ് റോഡ്
പതിനഞ്ചിൽ കടവ്
പാറേച്ചാൽ ബൈപാസ്
കളക്ടറേറ്റ് - ഇറഞ്ഞാൽ റോഡ്
കഞ്ഞിക്കുഴി കവല
മണർകാട് കവല
ഐരാറ്റു നട
പാലാമ്പടം - പുളിമൂട് കവല റോഡ്
കളക്ടറേറ്റിന് സമീപ റോഡുകൾ
കരാർ തുകയിൽ വർദ്ധനയില്ല
നിർമ്മാണ സാധനങ്ങളുടെ വിലയിൽ 25 ശതമാനം മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടായി. ഇതനുസരിച്ച് കരാർ തുകയിൽ വർദ്ധനവുണ്ടായിട്ടില്ല. പഴയ നിരക്കിൽ റോഡ് നിർമ്മിക്കാൻ നിർബന്ധിതരാകുന്ന കരാറുകാർ ബില്ല് മാറിയെടുക്കാൻ ഉദ്യോഗസ്ഥന്മാർക്ക് നൽകേണ്ട കിമ്പളം അടക്കം പല തരം വീതംവയ്പ്പ് കണക്കാക്കി റോഡ് നിർമ്മിച്ചാൽ ഒരു മാസത്തെ മഴയെ പോലും അതിജീവിക്കാൻ കഴിയില്ല.
കുത്തിപ്പൊളിക്കൽ തുടർക്കഥ
വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ ഇടുന്നത് മൂലം റോഡ് തകരുന്നുവെന്ന പരാതി കേൾക്കാനില്ല. മന്ത്രിമാർ പരസ്പരം പഴി ചാരിയതിനപ്പുറം വാട്ടർഅതോറിട്ടിയും പൊതുമരാമത്തു വകുപ്പും മത്സരിച്ചു റോഡ് വെട്ടിപ്പൊളിക്കുന്നതിന് മാറ്റം വരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
കെ.എസ്.ടി.പി നിലവാരത്തിൽ നിർമ്മിച്ച റോഡുകളിൽ കുഴി താരതമ്യേന കുറവാണ്. റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ചുള്ള റോഡ് മഴയെ അതിജീവിക്കുമെങ്കിലും അതിനോട് ആർക്കും താത്പര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |