കണ്ണൂർ: പയ്യാമ്പലം ശ്മശാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീയ്യ സമുദായ കോ ഓർഡിനേഷൻ കമ്മറ്റി കണ്ണൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ നാളെ രാവിലെ പത്തിന് ധർണ്ണാസമരം സംഘടിപ്പിക്കും.നേരത്തെയുണ്ടായിരുന്ന തീരുമാനം അട്ടിമറിച്ച് സംസ്‌കരത്തിന് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷന്റെ നീക്കത്തിനെതിരെയാണ് സമരം.
നേരത്തെ കൗൺസിൽ ഏകപക്ഷീയമായി എടുത്ത തീരുമാനം അട്ടിമറിച്ച് അമിത ഫീസ് ഈടാക്കി സ്വകാര്യവ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ ശ്മശാനം കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. കച്ചവമനസ്ഥിതിയോടെയുള്ള ഈ സമീപനത്തിൽ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിരിക്കുന്നത്. മേയറുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കണമെന്നും നിലവിൽ സംസ്‌കാരത്തിന് നൽകിവരുന്ന സൗജന്യങ്ങൾ തുടരണമെന്നുമാവശ്യപ്പെട്ടുമാണ് ധർണ്ണാസമരം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ധർണ്ണ ഉദ്ഘാടനം ചെയ്യും. കോ ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ ടി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വാർത്താസമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയൻ സെക്രട്ടറി പി.പി. ജയകുമാർ, തീയ്യ സമുദായ കോഡിനേഷൻ കമ്മറ്റി ചെയർമാൻ ടി.കെ. രാജേന്ദ്രൻ, തീയ്യ മഹാസഭ കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.ടി. പ്രകാശൻ, എം. സദാനന്ദൻ, കെ. സത്യൻ എന്നിവർ സംബന്ധിച്ചു.
വാഗ്ദാനലംഘനം, തന്നിഷ്ടം
ശ്രീ ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് രക്ഷാധികാരിയായി രജിസ്റ്റർ ചെയ്ത തീയ്യസമുദായ ശവസംസ്‌കാര സഹായസംഘം ശ്മശാനം നടത്തിക്കൊണ്ടുപോകുമ്പോഴാണ് പള്ളിക്കുന്ന് പഞ്ചായത്ത് ശ്മശാന ഭൂമി ഏറ്റെടുത്തത്. സംസ്‌കാരം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് അന്ന് സമുദായ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. പിന്നീട് ശ്മശാനം കണ്ണൂർ കോർപറേഷൻ പരിധിയിലായതിന് ശേഷം കോർപറേഷനിലുള്ളവർക്ക് സംസ്‌കാരം പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനത്തെ അട്ടിമറിച്ച് സെപ്തംബർ 30 മുതൽ അഞ്ച് ദിവസം 3000 രൂപ വീതം റസീറ്റ് മുറിച്ച് പരമ്പരാഗത വിറക് ശ്മശാനത്തിൽ അനധികൃതമായി ശവസംസ്‌കാരം നടത്തി. പിന്നീട് പ്രതിഷേധമുയർന്നപ്പോഴാണ് അന്ന് ഏകപക്ഷീമായ തീരുമാനത്തിൽ നിന്ന് കോർപറേഷൻ മേയർ പിന്നാക്കം പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |