കൊച്ചി: നിർദ്ദിഷ്ട ഇന്ത്യൻ മറൈൻ ഫിഷറീസ് നിയമം ആധുനിക കാലത്തിന്റെ യഥാർത്ഥ്യങ്ങൾക്കു നിരക്കുന്നതല്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ. തീരദേശ സംസ്ഥാനങ്ങളുമായും തൊഴിലാളി സംഘടനകളുമായും വിശദമായ ചർച്ച നടത്താതെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കരുതെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
ഡിസംബർ 23ന് സമാപിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ 13-ാമത്തെ ബില്ലായാണ് ഇന്ത്യൻ മാരിടൈം ഫിഷറീസ് ബിൽ ഉൾപ്പെടുത്തിയത്. ബില്ലിന്റെ പേരിൽപ്പോലും വ്യക്തത വരുത്തിയിട്ടില്ലെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.
കേന്ദ്ര ഫിഷറീസ് സെക്രട്ടറി ബാലാജി വിളിച്ച യോഗത്തിൽ തീരദേശ സംസ്ഥാനങ്ങളുടെ ഭാഷകളിൽ ബിൽ പരിഭാഷപ്പെടുത്തി ചർച്ച നടത്തണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക ഭാഷകളിൽ ബിൽ അച്ചടിച്ചതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി പുരുഷോത്തം രൂപാലയ്ക്ക് കത്ത് നൽകിയിരുന്നു. കൊച്ചിയിലെത്തിയ കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൻ. മുരുകനുമായും സംഘടനാ നേതാക്കൾ ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.
നിർദ്ദേശങ്ങൾ അവഗണിച്ചു
മുൻമന്ത്രി എസ്. ശർമ്മ, ടി.എൻ. പ്രതാപൻ എം.പി., കുഫോസ് മുൻ വൈസ് ചാൻസലർ ഡോ.ബി. മധുസൂദനക്കുറുപ്പ്, ഡോ. സുനിൽ മുഹമ്മദ് എന്നിവരുൾപ്പെട്ട ഉപസമിതി ദവസങ്ങളോളം ബിൽ ചർച്ച ചെയ്ത് 16 നിർദ്ദേശങ്ങളും 50ലധികം വകുപ്പുകളിൽ ഭേദഗതി നിർദ്ദേശങ്ങളും തയ്യാറാക്കിയിരുന്നു. ഒക്‌ടോബറിൽ നിർദ്ദേശങ്ങളടങ്ങിയ കുറിപ്പ് കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് ടി.എൻ. പ്രതാപൻ നേരിട്ട് സമർപ്പിച്ചു. മതിയായ ചർച്ചയ്ക്കുശേഷമേ ബിൽ അവതരിപ്പിക്കൂവെന്ന മന്ത്രി നൽകിയ ഉറപ്പ് ലംഘിച്ചാണ് ബിൽ അവതരണമെന്ന് ഐക്യവേദി ആരോപിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
മത്സ്യമേഖലയുമായി ബന്ധപ്പെട്ട 53 സംജ്ഞകളുടേയും പദങ്ങളുടേയും നിർവ്വചനം ശാസ്ത്രീയമാക്കാൻ ഉപസമിതി രൂപീകരിക്കണം.
അന്താരാഷ്ട്ര കരാറുകളുടെയും കൺവെൻഷനുകളുടെയും തീരുമാനങ്ങൾ നിയമത്തിൽ ഉൾപ്പെടുത്തണം
വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പകളുടെയും നിയമങ്ങളെയും പുതിയ നിയമം കണക്കിലെടുക്കണം.
വകുപ്പുകളും തീരസംസ്ഥാനങ്ങളുമായും ചർച്ച ചെയ്യണം
ശാസ്ത്രീയ അടിസ്ഥാനത്തിൽ പരിപാലന പദ്ധതികളെക്കുറിച്ച് നിർവ്വചനങ്ങളും വകുപ്പുകളും ഉൾച്ചേർക്കണം
കടലിലെ യാനങ്ങൾ നിർമ്മിക്കുന്ന യാർഡുകൾ, വല നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയവയെ നിയമത്തിനു കീഴിലാക്കണം
പങ്കാളിത്ത പരിപാലനവുമായി ബന്ധപ്പെട്ട് ത്രിതല പരിപാലന സമിതികൾ രൂപീകരിക്കണം
മേഖലയിലെ പരമ്പരാഗത ചെറുകിട വിഭാഗങ്ങളുടെ താത്പര്യത്തിന് ബിൽ പൂർണമായും എതിരാണ്. മത്സ്യമേഖലയിൽ സമ്പൂർണമായ കുത്തകവത്ക്കരണത്തിന് വഴിതുറക്കും. തൊഴിലാളികളുടെയും സംസ്ഥാനങ്ങളുടേയും താല്പര്യത്തിനെതിരുമായ ബിൽ കേന്ദ്രം പിൻവലിക്കണം.
ചാൾസ് ജോർജ്
പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |