തിരുവനന്തപുരം: സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'പഠ്ന ലിഖ്ന അഭിയാൻ' നടത്തിപ്പിനായി ജില്ലയിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാർ, മേയർ, എം.പിമാർ, എം.എൽ.എമാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ എന്നിവർ മുഖ്യരക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ വൈസ് ചെയർമാന്മാരായുമാണ് സംഘാടകസമിതി രൂപികരിച്ചത്. ജില്ലാ കളക്ടറാണ് പദ്ധതിയുടെ ചീഫ് കോ ഓർഡിനേറ്റർ.
ദൈനംദിന അടിയന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ലാതല കോർ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. പട്ടികവർഗം, പട്ടികജാതി, ന്യൂനപക്ഷവിഭാഗങ്ങൾ, ജനറൽ വിഭാഗങ്ങളിലെ നിരക്ഷരെ കണ്ടെത്തി 2022 മാർച്ച് 31നകം സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ പ്രവർത്തനം. ഡിസംബർ ഏഴിന് ക്ലാസുകൾ ആരംഭിക്കും. മാർച്ച് 27ന് മികവുത്സവം എന്ന രീതിയിലാണ് പരീക്ഷ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഗൂഗിൾ മീറ്റ് വഴി ചേരും. പദ്ധതിയുടെ ഭാഗമായി ഡിസംബർ നാലിന് തുല്യതാ അദ്ധ്യാപകരുടെ യോഗവും നടക്കും. സംഘാടക സമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലുജ .വി.ആർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |