കാസർകോട്:ബേക്കൽ അന്താരാഷ്ട്ര ടൂറിസം പദ്ധതി സാദ്ധ്യത കൂടി കണക്കിലെടുത്ത് കേന്ദ്ര വ്യാമയാന മന്ത്രാലയം 2019 ൽ പ്രാഥമികാനുമതി നൽകിയ പെരിയ എയർ സ്ട്രിപ്പ് പദ്ധതിയ്ക്കായി ഭൂമി അളന്നുതിരിച്ച കല്ലും ബോർഡും കാണാനില്ല. മൂന്നുതവണ സർവേ നടത്തി ലാഭകരമാകുമെന്ന് വിലയിരുത്തിയ പദ്ധതിയാണ് തുടർനടപടിയില്ലാതെ സ്വപ്നത്തിലൊതുങ്ങുന്നത്.
എയർ സ്‍ട്രിപ്പ് പദ്ധതിക്കായി കാസർകോട് ജില്ലാ ഭരണകൂടം കണ്ടെത്തിയ പെരിയ വില്ലേജിലെ കൈക്കോട്ട് കുണ്ടിൽ ആവശ്യമായ സ്ഥലം അളന്ന് പൈലിംഗ് നടത്തിയത് വർഷങ്ങൾക്ക് മുമ്പാണ്.സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്ന് തവണ സർവ്വേ നടത്തിയാണ് കല്ലിട്ടതും ബോർഡ് വച്ചതും.അവയൊന്നും ഇപ്പോൾ കാണാനില്ല. പദ്ധതിക്കായി നിശ്ചയിച്ച കൈക്കോട്ട് കുണ്ടിൽ വിദഗ്ധ സംഘം പരിശോധന നടത്തി അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. പെരിയ എയർ സ്‍ട്രിപ്പ് പദ്ധതി സാദ്ധ്യവും ലാഭകരവുമെന്ന് വിദഗ്ധ സമിതി തയ്യാറാക്കിയ പ്രാഥമിക പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ടൂറിസം മേഖലയെ മാത്രം ആശ്രയിക്കാതെ യാത്രാക്കാരെ കൂടി മുന്നിൽ കണ്ടാവണം പദ്ധതി ആസൂത്രണം ചെയ്യേണ്ടതെന്നും കണ്ണൂരും മംഗളൂരുവും അടക്കം സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ എയർ സ്‍ട്രിപ്പിനെ മാറ്റിയെടുക്കാമെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തിയിരുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കാസർകോട് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു.
2019ലെ ശിപാർശ
കാസർകോട്, വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ 2019 ൽ നൽകിയ ശുപാർശയിൽ കേന്ദ്ര വ്യാമയാന മന്ത്രാലയം പെരിയ എയർ സ്ട്രിപ്പിന് മാത്രം അനുമതി നൽകുകയായിരുന്നു. സാധാരണക്കാർക്ക് വിമാന യാത്ര സാദ്ധഅയമാക്കുന്ന 'ഉഡാൻ പദ്ധതി' പ്രകാരം 50 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ഇറങ്ങുന്ന താവളം ഒരുക്കാനാണിത്.
വേണം 80 ഏക്കർ;ഏറ്റെടുക്കണം 51 ഏക്കർ
പെരിയ വില്ലേജിലെ ചെരുമ്പപ്പാറ- മൂരിയാനം റോഡിനും മുത്തനടുക്കത്തിനും ഇടയിൽ വരുന്ന 80 ഏക്കർ സ്ഥലമാണ് പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നത്. ഇതിൽ 29 ഏക്കർ സർക്കാർ ഭൂമിയുണ്ട്. 51 ഏക്കർ ഏറ്റെടുക്കണം. 25 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും.പദ്ധതി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാരിപ്പോൾ. വിമാന താവളം വരുമെന്ന് പറഞ്ഞു ജനവാസ മേഖലയിലേക്കുള്ള റോഡിന്റെ 400 മീറ്റർ ഭാഗം അറ്റകുറ്റപ്പണി നടത്താതെ ഒഴിച്ചിട്ടതിനാൽ ജനങ്ങൾ യാത്രാദുരിതത്തിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |