തളിപ്പറമ്പ്: ബംഗളൂരുവിലുള്ള ഉടമ അറിയാതെ തളിപ്പറമ്പ് കുറുമാത്തൂർ തുമ്പശേരിയിൽ 11.50 ഏക്കർ വിൽക്കാൻ വ്യാജരേഖ ചമച്ച സബ് രജിസ്ട്രാർ അറസ്റ്റിൽ. തൃശൂരിലെ കോടാലി സബ് രജിസ്റ്റാർ പി.വി. വിനോദ്കുമാറിനെയാണ് ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ് സി.ഐ എ.വി. ദിനേശൻ അറസ്റ്റ് ചെയ്തത്. നേരത്തെ കൈക്കൂലിക്കേസിൽ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണമാവശ്യപ്പെട്ട് സ്ഥലമുടമ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഫിലിപ്പോസ് തോമസ് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന് നൽകിയ പരാതിയിലാണ് അറസ്റ്റ്. 1982ന് ശേഷം ഇതുവരെ കണ്ണൂരിൽ വരാത്ത ഫിലിപ്പോസിന്റെ ഭാര്യ റോസ്‌മേരിയുടെ പേരിലുള്ള സ്ഥലം വ്യാജ രേഖകൾ നിർമ്മിച്ച് മറ്റൊരാൾക്ക് വിറ്റതും എ.വി. ദിനേശന്റെ ഇടപെടലിലൂടെയാണെന്നും കണ്ടെത്തി.
കോടികളുടെ ഭൂമി
കുറുമാത്തൂർ പൊക്കുണ്ടിൽ സംസ്ഥാനപാതയോരത്തെ 11.50 ഏക്കർ സ്ഥലമാണ് 15 ആധാരങ്ങളായി വ്യാജരേഖകളുടെ ബലത്തിൽ മറിച്ചുവിൽപ്പന നടത്തിയതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന് ആവശ്യമായ എല്ലാ രേഖകളും കൃത്രിമമായി നിർമ്മിച്ചതാണെന്നും പൊലീസ് പറയുന്നു. ഇപ്പോൾ 101 വയസ് പ്രായമുള്ള ഫിലിപ്പോസ് തോമസിന്റെ 70 വയസിലെ തിരിച്ചറിയൽ രേഖയാണ് ആധാരം ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി പുറത്തുപോകാത്തയാളാണ് ഫിലിപ്പോസെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വലിയ തോതിലുള്ള കൃത്രിമവും തട്ടിപ്പുമാണ് ഈ ഭൂമിയിടപാടിൽ നടന്നിരിക്കുന്നത്. ഇതിനായി സബ് രജിസ്ട്രാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അൻപത് ലക്ഷത്തിലേറെ രൂപ ലഭിച്ചതായാണ് സൂചനകൾ. 2016 നവംബർ ഒൻപതിനും 11 ന് ആറെണ്ണവും ഒക്ടോബർ നാലിന് ഒരു ആധാരവുമായാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |