തൃശൂർ: ശബരിമല തീർത്ഥാടകരുടെ വാഹനത്തിരക്കും പെയ്‌തൊഴിയാത്ത മഴയും ഒച്ചിന്റെ വേഗത്തിലുളള നിർമ്മാണപ്രവർത്തനവും കാരണം തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും കുന്നംകുളത്തേയ്ക്കുമുള്ള യാത്രാദുരിതം ഒഴിയുന്നില്ല. പൂങ്കുന്നം പുഴയ്ക്കൽ, മുണ്ടൂർ - പുറ്റേക്കര, കൈപ്പറമ്പ് ചൂണ്ടൽ എന്നിവിടങ്ങളിൽ നാലുവരിപ്പാതയുടെ നിർമ്മാണത്തിലെ കാലതാമസമാണ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നത്. മഴയിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ താത്കാലികമായി അടച്ചെങ്കിലും വീണ്ടും വൻകുഴിൾ രൂപപ്പെട്ടു. പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡരികിൽ വലിയ കുഴിയെടുത്ത് മാസങ്ങളോളം സംരക്ഷണ വേലി പോലും കെട്ടാതെ അനാഥമായി കിടക്കുകയാണ് പലയിടങ്ങളിലും. സി.പി.എം നേതാവും ഗ്യാസ് ലൈനിന്റെ കുഴിയിൽ വീണ് മരണമടഞ്ഞിരുന്നു.
കേച്ചേരി സെന്റർ ഏറ്റവും ഇടുങ്ങിയതുമാണ്. തിരക്കിലും കുരുക്കിലുംപെട്ട് ശബരിമല അയ്യപ്പന്മാരുടെ ഗുരുവായൂർ തീർത്ഥാടനം കഠിനയാത്രയാവുകയാണ്. ഗുരുവായൂരിൽ റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന റോഡ് അടച്ചതും ബദൽ ഗതാഗതം നിശ്ചയിച്ചിട്ടുള്ള റോഡുകൾ തകർന്നതും ദുരിതം കൂട്ടി. കേച്ചേരിയുടെയും ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെയുള്ള റോഡിന്റെയും വികസനത്തെക്കുറിച്ച് നവംബർ ഒന്നിന് മണലൂർ എം.എൽ.എ മുരളി പെരുനെല്ലി നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു.
ബസ് സ്റ്റാൻഡ് കണ്ണുതട്ടാതിരിക്കാനോ?
നാലുവരിപ്പാത പണിയുമ്പോഴും കേച്ചേരി ബസ് സ്റ്റാൻഡിലേക്ക് എന്ന് ബസുകൾ കടത്തിവിടാനാകുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. സംസ്ഥാന പാതയിലെ പ്രധാന സെന്ററായ കേച്ചേരിയിൽ 50 ലക്ഷം രൂപ ചെലവിട്ട് ടെർമിനലും എ.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ അനുബന്ധ റോഡും നിർമ്മിച്ചാണ് രാജീവ് ഗാന്ധി ബസ് സ്റ്റാൻഡ് പൂർത്തിയാക്കിയത്. 2015 മാർച്ച് 21 ന് മുഴുവൻ പണികളും പൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് കെട്ടിടം പണിതത്. എന്നാൽ ഇന്നേ വരെ ബസുകൾ കയറ്റാനായിട്ടില്ല.
അപകടപ്പാത
അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിയുന്ന ഈ റോഡിൽ വെള്ളിയാഴ്ചയും മുതുവറയിൽ ബസിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. വൈകിട്ട് സമയത്തിനെത്താനുള്ള ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് വഴിയൊരുക്കുന്നത്. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്.
'' നിലവിൽ നടക്കുന്നത് റീ ബിൽഡ് കേരളയുടെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനമാണ്. റോഡ് നാലുവരിയാക്കാനും കേച്ചേരി ജംഗ്ഷന്റെ വികസനവും നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കേച്ചേരി ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനുള്ള ശ്രമമുണ്ടാകും.''
മുരളി പെരുനെല്ലി
എം.എൽ.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |