തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ കീഴിൽ പാറ്റൂർ ജംഗ്ഷൻ മുതൽ വി.വി നഗർ റോഡിന്റെ മദ്ധ്യഭാഗം വരെയുള്ള സീവേജ് പമ്പിംഗ് ലൈനിലെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ മാസം 24ന് ആരംഭിച്ച ജോലികൾ മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണ് വൈകിയത്. ഇതോടൊപ്പം വാഹനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയതോടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാറ്റൂർ - പേട്ട റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
പേട്ട റെയിൽവേ ഓവർബ്രിഡ്ജിൽ മൂന്ന് മാസത്തോളം പാർശ്വഭിത്തി നിർമ്മാണം നടന്നപ്പോഴുണ്ടായ ഗതാഗത നിയന്ത്രണം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് പിന്നാലെയാണ് ഇവിടെയും നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ മഴ മാറിയതോടെ അറ്റകുറ്റപ്പണികൾക്ക് ഗതിവേഗം വന്നത് ആശ്വാസകരമാണ്. നാല് ദിവസത്തിനുള്ളിൽ ജോലികൾ തീർക്കാനാണ് ശ്രമമെന്ന് പാറ്റൂർ സീവേജ് ഡിവിഷൻ അധികൃതർ അറിയിച്ചു.
1965ൽ സ്ഥാപിച്ച പൈപ്പ്
പാറ്റൂരിൽ നിന്ന് വി.വി റോഡിലേക്ക് 500 മീറ്റർ ദൂരത്തിലുള്ള പൈപ്പ് ലൈനാണ് മാറ്റി സ്ഥാപിക്കുന്നത്. ഇതിനോടകം 50 മീറ്റർ ഭാഗത്തെ ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. 1965ൽ സ്ഥാപിച്ച പൈപ്പുകളാണ് ഇവിടെ ഇപ്പോഴുമുള്ളത്. കാലപ്പഴക്കം കാരണം ഇവ നാശത്തിന്റെ വക്കിലായിരുന്നു. ലൈനിലെ ഒരു പൈപ്പിൽ നേരിയതോതിൽ പൊട്ടലും ഉണ്ടായിരുന്നു. ഇതോടെയാണ് പൈപ്പുകൾ പൂർണമായി മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്.
ഉപയോഗിക്കുന്നത് ഡക്ട് അയൺ പൈപ്പുകൾ
ഗുണമേന്മയുള്ളതും കൂടുതൽ കാലം ഈട് നിൽക്കുന്നതുമായ ഡക്ട് അയൺ പൈപ്പാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇവ പാറ്റൂരിൽ നിന്ന് ആരംഭിച്ച് പാറ്റൂർ പമ്പ് ഹൗസിന്റെ വി.വി. റോഡിലെ പ്രധാന സീവേജ് ലൈനിൽ കൊണ്ടുചെന്ന് യോജിപ്പിക്കും. പാറ്രൂർ റോഡിന് വശത്തെ പണി പൂർത്തിയായ ശേഷം വി.വി നഗറിലേക്കുള്ള റോഡിൽ ജോലികൾ ആരംഭിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. പൈപ്പ് ലൈൻ കടന്നുപോകുന്ന റോഡ് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പിന്നാലെ ഈ ഭാഗം മണ്ണിട്ട് നികത്തുകയും ചെയ്യുന്നു. ഉടൻ തന്നെ ഈ ഭാഗത്തെ ടാറിംഗ് ജോലികളും ആരംഭിക്കും.
"മോശം കാലാവസ്ഥ സീവേജ് ലൈനിന്റെ അറ്റകുറ്റപ്പണികൾക്ക് പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. മഴ മാറിയ സാഹചര്യത്തിൽ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം."
എക്‌സിക്യുട്ടീവ് എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |